യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത്: 19 പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന ജില്ലാതല അദാലത്തില്‍ പരിഗണിച്ച 30 പരാതികളില്‍ 19 പരാതികള്‍ പരിഹരിച്ചു. 11 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതുതായി ആറു പരാതികള്‍ ലഭിച്ചു.
യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് കമ്മീഷന്‍ ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു.
യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്ന ജോലി സമ്മര്‍ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. 'മോഡേണ്‍ വേള്‍ഡ് ഓഫ് വര്‍ക്ക് ആന്‍ഡ് യൂത്ത് മെന്റല്‍ ഹെല്‍ത്ത്' എന്ന വിഷയത്തില്‍ രണ്ട് ദിവസങ്ങളിലായി കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നാഷണല്‍ യൂത്ത് സെമിനാര്‍ സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലിനെതിരെ അവഹേളന പരാമര്‍ശം നടത്തിയെന്ന പരാതി, നടിയെ സാമൂഹ്യ മാധ്യങ്ങളിലൂടേയും വാർത്താ ചാനലുകളിലൂടേയും അപമാനിച്ചെന്ന പരാതി, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല, വിദ്യാഭ്യാസ സ്ഥാപങ്ങളിലെ മാനസികപീഡനം, തൊഴില്‍തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
കമ്മീഷന്‍ അംഗങ്ങളായ പി.സി. ഷൈജു, വി.എ. വിനീഷ്, ശ്രീജിത്ത് എച്ച്, പി.പി. രണ്‍ദീപ്, സെക്രട്ടറി ലീന ലിറ്റി, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments