Skip to main content
..

സ്‌കൂളുകളില്‍ മാതൃക ‘ശുചിയിടങ്ങള്‍' ഒരുക്കി ജില്ലാ പഞ്ചായത്ത്

ജില്ലയിലെ വിദ്യാലയങ്ങളില്‍ ശുചിമുറി സൗകര്യങ്ങള്‍ ഉറപ്പാക്കാനും നിലവില്‍ ഉള്ളവ മെച്ചപ്പെടുത്താനും ‘ശുചിയിടം' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ആദ്യഘട്ടത്തില്‍ 15 സ്‌കൂളുകളിലാണ് മാതൃകാ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മിക്കുക.  ഒന്‍പത് സ്‌കൂളുകളില്‍ പൂര്‍ത്തീകരിച്ചു.
മോഡേണ്‍ യൂറോപ്പ്യന്‍, ഇന്ത്യന്‍ ക്ലോസറ്റുകള്‍, വാഷിംഗ് ഏരിയ, കുട്ടികളുടെ വിശ്രമസ്ഥലം എന്നിവ ഉള്‍പ്പെടുത്തിയാണ് ശുചിമുറികളുടെ രൂപകല്‍പ്പന. വഴുക്കല്‍ഇല്ലാത്ത ടൈലുകള്‍, കാത്തിരിപ്പ്ഇരിപ്പിടങ്ങള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ചുമരുകളില്‍ ജല സംരക്ഷണം ശുചിയിടത്തിന്റെവൃത്തി എന്നിവയിലുള്ള സന്ദേശങ്ങളുമുണ്ട്.  
ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലസൗകര്യമുള്ള സ്‌കൂളുകളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. 850 സ്‌ക്വയര്‍ഫീറ്റ് വരുന്ന ഒരു ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിര്‍മാണ ചെലവ് 28 ലക്ഷം രൂപയാണ്.
ധനകാര്യ കമ്മീഷന്‍ വിഹിതത്തില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷം 4.76 കോടി രൂപ പദ്ധതിക്കായി വകയിരുത്തി. ജില്ലയിലെ എട്ടു സ്‌കൂളുകളില്‍ രണ്ടുകോടി രൂപ ചിലവഴിച്ച് ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മിച്ചു. ജിഎച്ച്എസ്എസ് ഓച്ചിറ, ജിഎച്ച്എസ്എസ് അച്ചന്‍കോവില്‍ ബോയ്‌സ്, ജിഎച്ച്എസ്എസ് അച്ചന്‍കോവില്‍ ഗേള്‍സ്, ജിഎച്ച്എസ്എസ് ഏരൂര്‍, ജിഎച്ച്എസ്എസ് തൊടിയൂര്‍, ജിഎച്ച്എസ്എസ് കടയ്ക്കല്‍, ജിഎച്ച്എസ്എസ് കുളക്കട, ജിഎച്ച്എസ്എസ് പടിഞ്ഞാറേ കല്ലട എന്നിവിടങ്ങളിലാണ് ശുചിയിടം ഒരുക്കിയത്.  
രണ്ടാം ഘട്ടം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2.76 കോടി രൂപ വകയിരുത്തി. ജിഎച്ച്എസ്എസ് കുഴിത്തറയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ജിഎച്ച്എസ്എസ് ശാസ്താംകോട്ട, ജിഎച്ച്എസ്എസ് കല്ലുവെട്ടാംകുഴി, ജിഎച്ച്എസ്എസ് കരുകോണ്‍, ജിഎച്ച്എസ്എസ് വാക്കനാട്, ജിഎച്ച്എസ്എസ് തഴവ, ജിഎച്ച്എസ്എസ് ചക്കുവള്ളി എന്നീ സ്‌കൂളുകളില്‍പുരോഗമിക്കുകയുമാണ്.
വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുമെന്നും ആധുനിക സാനിറ്ററി നാപ്കിന്‍ ഡിസ്‌പോസല്‍ സൗകര്യം കൂടി ഏര്‍പ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ അറിയിച്ചു.
 

 

date