Skip to main content
.

അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയില്‍ ഏറ്റവുമധികം വികസനം നടപ്പിലാക്കിയ കാലഘട്ടം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഏറ്റവുമധികം വികസനം നടപ്പാക്കിയ കാലഘട്ടമാണിതെന്ന് ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിര്‍മിച്ച ബഹുനില ആശുപത്രിമന്ദിരവും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രികള്‍ കൂടുതല്‍ രോഗീ-പൊതുജന സൗഹൃദമാക്കി. ശുചിത്വം, മരുന്നുകളുടെ ലഭ്യത, ആരോഗ്യപ്രവര്‍ത്തകരുടെസേവനം തുടങ്ങിയവ ഉറപ്പാക്കിയാണ് പ്രവര്‍ത്തനം.
സംസ്ഥാനത്തെ മുഴുവന്‍ലാബുകളെയും ഒരുശൃംഖലയായി ബന്ധിപ്പിക്കുന്ന ‘നിര്‍ണയ' പദ്ധതി അന്തിമഘട്ടത്തിലാണ്. ഏതെങ്കിലും ടെസ്റ്റ് നടത്താന്‍ സൗകര്യം ഇല്ലാത്ത ലാബില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് ഇതര ലാബുകളിലേക്ക് അയച്ച് ഫലമറിയുന്നതിന് പദ്ധതി പ്രയോജനപ്പെടുത്താം. കരള്‍, മജ്ജ, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കാസ്പ് മുഖേന സൗജന്യമായും മിതമായ നിരക്കിലും സാധ്യമാക്കി. എന്‍.എസ്.എസ്.ഒ.യുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പ്രതിവര്‍ഷചികിത്സാചെലവ് 19000 രൂപയില്‍ നിന്ന് 9000 രൂപയായി കുറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജില്‍ വരെ നടപ്പാക്കിയ അടിസ്ഥാന സൗകര്യവികസനമാണ് ഇതിന് വഴിയൊരുക്കിയതന്നും മന്ത്രി പറഞ്ഞു.  
2020-21 എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെയും ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2.13 കോടി രൂപയും ചെലവഴിച്ചാണ് ബഹുനില ആശുപത്രി മന്ദിരവും പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് ലാബും പൂര്‍ത്തിയാക്കിയത്. 80ലധികം പരിശോധനകള്‍ ലാബില്‍ നടത്താം.
പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. നൗഷാദ്, ആര്യലാല്‍, എം. ജയശ്രീ, കെ.ശശിധരന്‍, സ്ഥിരംസമിതി അധ്യക്ഷര്‍, മറ്റ് ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
 

 

date