മന്ത്രി ബിന്ദു കൃഷ്ണയുമായുള്ള ചർച്ചയിലെ ഉറപ്പ് പാലിച്ചു, ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നൽകി കോറോ ഹെൽത്ത്
കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി കമ്പനി. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ അക്കൗണ്ടുകളിൽ വൈകുന്നേരത്തോടെ അഞ്ച് മാസത്തെ തുക എത്തി. ജൂലൈ 20ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ അഞ്ച് മാസത്തെ തുക നൽകാൻ ധാരണയായിരുന്നു. അഞ്ച് മാസത്തെ ശമ്പളം ഉൾപ്പടെ ഏഴ് മാസത്തെ തുകയാണ് ഒത്തുതീർപ്പിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് ലഭിച്ചത്. ഈ മാസം 26ന് മുൻപ് ഉറപ്പുനൽകിയ തുക കൈമാറുമെന്നാണ് യോഗത്തിൽ കമ്പനി അധികൃതർ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഉറപ്പ് നൽകിയത്.
തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് കമ്പനി നൽകേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകളും ഉടൻ കൈമാറും. കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് മറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. അതോടൊപ്പം പുതിയ സ്ഥപനങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള വ്യവസായ സൗഹൃദ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനം വേഗത്തിൽ നടപ്പായതിൽ ജീവനക്കാർ നന്ദി അറിയിച്ചു. തങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് മന്ത്രിയുടെ ഇടപെടലിലൂടെ ലഭ്യമായതെന്ന് ജീവനക്കാർ പറഞ്ഞു.
കോറോഹെൽത്തിന് കേരളത്തിൽ തുടരാനുള്ള എല്ലാ സഹായങ്ങളും യോഗത്തിൽ മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കമ്പനിക്ക് തുടരാൻ കഴിയാത്ത സാഹചര്യമാണെന്നാണ് അധികൃതർ അറിയിച്ചത്.
പി.എൻ.എക്സ്. 2759/2026
- Log in to post comments