Skip to main content

ബൈരക്കുപ്പ പാലത്തിന് കർണാടക സർക്കാറിന്റെ അനുമതി

സംസ്ഥാന അതിർത്തിയിൽ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിന് കർണാടക സർക്കാറിന്റെ എൻ.ഒ.സി (നിരാക്ഷേപ പത്രം) ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ അറിയിച്ചു.

കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ നേരത്തെ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ന് അനുമതി പത്രം നൽകിയത്.

ബംഗളുരുവിൽ മന്ത്രി ബഷീർ നടത്തിയ ചർച്ചയിൽ പാലം നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ തന്നെ മന്ത്രി സഭായോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞിരുന്നു .

കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർ സംസ്ഥാന പാലം കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്.

 36 വർഷം മുമ്പ് ഈ പാലത്തിന് തറക്കല്ലിട്ടു. തുടർന്ന്, 2002 മാർച്ച് 15 ന് ഇന്ത്യാ ഗവൺമെന്റിന്റെ ഷിപ്പിംഗ്റോഡ് ഗതാഗതഹൈവേ മന്ത്രാലയം ഈ നിർദ്ദേശത്തിന് തത്വത്തിൽ അംഗീകാരം നൽകി.

കേരള ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം പൂർണ്ണമായും പൂർത്തിയായി. മൊത്തത്തിലുള്ള പദ്ധതിയുടെ പൂർത്തീകരണം കർണാടകയിലെ അനുബന്ധ പാതയുടെ നിർമ്മാണത്തെ ആശ്രയിച്ചാണ്. ഇക്കാര്യത്തിൽകർണാടക പാതയിലെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാൻ ഇടപെടണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ കർണാടക സർക്കാരിന് നേരത്തെ കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായത്.

പാലം യാഥാർത്ഥ്യമായാൽ ദീർഘകാലത്തെ യാത്രാ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. പുൽപ്പള്ളിസുൽത്താൻ ബത്തേരികൽപ്പറ്റകോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന ഒരു ബദൽ പാതയായി പാലം മാറും. ഇത് നിലവിൽ എൻഎച്ച് 766 ൽ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനുംഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കുമിടയിലുള്ള യാത്രാ ദൂരം 40 കിലോമീറ്റർ കുറയും. ഇതിലൂടെ യാത്രാ സമയം ഗണ്യമായി കുറയുകയും ചെയ്യും

പി.എൻ.എക്‌സ്. 3039/2026

date