Skip to main content

ദേശീയപാത സുരക്ഷ: നിയന്ത്രണങ്ങൾ കർശനമാക്കാനും തടസ്സങ്ങൾ നീക്കാനും നടപടികൾ ശക്തമാക്കും: കളക്ടർ

 

ദേശീയപാതകളിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന ഉത്തരവുകളുടെയും മാർഗ്ഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശം നൽകി. ദേശീയപാതയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനം.
ദേശീയപാതകളിലെ അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകളും ഭരണപരമായ പോരായ്മകളും അടിയന്തരമായി പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. 
ദേശീയപാതകളിൽ കൃത്യമായ പരിശോധനയും പട്രോളിംഗും ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) നടപ്പിലാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. 

ദേശീയ പാതയിലെ അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനും പരശോധിക്കുന്നതിനുമായി റവന്യൂ, പി ഡബ്ല്യു ഡി, എൻ എച്ച്, പൊലീസ്, എം വി ഡി എന്നിവരെ ഉൾപ്പെടുത്തി അഞ്ച് ടീമുകൾ രൂപീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. 
 ജില്ലയിലെ അഞ്ച് പ്രധാന ദേശീയപാതാ ഭാഗങ്ങളിലായി രൂപീകരിച്ചിട്ടുള്ള പ്രത്യേക പരിശോധനാ സംഘങ്ങളുടെ പ്രവര്‍ത്തനം ഉടനടി ആരംഭിക്കും. മൂത്തകുന്നം - ഇടപ്പള്ളി (NH-66), ഇടപ്പള്ളി - അരൂർ (NH-66), കൊച്ചി - മൂന്നാർ (NH-85), ഐ.സി.ടി.ടി വല്ലാർപാടം (NH-966), അങ്കമാലി - കുണ്ടന്നൂർ (NH-544) എന്നീ റൂട്ടുകളിലാണ് തഹസീൽദാർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘങ്ങളെ വിന്യസിക്കുന്നത്. 

പരിശോധനാ സംഘങ്ങൾക്കുള്ള വാഹനവും ഡ്രൈവറെയും NHAI ലഭ്യമാക്കും.
ദേശീയപാതകളിലെ അപകടസാധ്യതാ മേഖലകൾ , തടസ്സങ്ങൾ, അനധികൃത കയ്യേറ്റങ്ങൾ, വൻകിട-ചരക്ക് വാഹനങ്ങളുടെ നിയമവിരുദ്ധമായ പാർക്കിംഗ് എന്നിവ കണ്ടെത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കുകയാണ് ഈ സംഘങ്ങളുടെ പ്രധാന ചുമതല. പാതയോരങ്ങളിലെ അനധികൃത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും കണ്ടെത്തി സമയബന്ധിതമായി നീക്കം ചെയ്യും. ഓരോ വകുപ്പിന്റെയും ഉത്തരവാദിത്തങ്ങൾ കൃത്യമായി നിശ്ചയിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാനും, റിപ്പോർട്ടുകൾ ഏകീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

യോഗത്തിൽ എ ഡി എം കെ മനോജ്, എ എസ് പി റൂറൽ  ടി ബി വിജയൻ, കൊച്ചി സിറ്റി എ സി പി (ട്രാഫിക് വെസ്റ്റ്) സാജു ജോർജ്, ജോയിൻ്റ് ആർ ടി ഒ സി ടി അരുൺ, തഹസിൽദാർമാർ, എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, പി ഡബ്ല്യു ഡി  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date