വൈദ്യുതി പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമം: മന്ത്രി സണ്ണി ജോസഫ്
അടിയന്തര നിർബന്ധിത സാഹചര്യം ഉണ്ടായതുകൊണ്ടാണ് കഴിഞ്ഞ രണ്ട് ദിവസമായി രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും ജനങ്ങൾ ഇത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പവർകട്ടിന്റെ സമയക്രമീകരണം മുൻകൂട്ടി അറിയിക്കുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായെങ്കിൽ പരിഹരിക്കും. പ്രതിസന്ധി മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. വൈദ്യതി നിയന്ത്രണം എത്രയും പെട്ടെന്ന് ഒഴിവാക്കാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി മഴക്കുറവും താപനിലയിൽ വർധനയും ഉണ്ടായതാണ് വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചത്. കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിൽ തന്നെ കാലാവസ്ഥാ മാറ്റം മൂലം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേരളത്തിന്റെ ഒരു ദിവസത്തെ വൈദ്യുതി ആവശ്യം 3794 മെഗാവാട്ട് ആയിരുന്നെങ്കിൽ, 2026 സെപ്റ്റംബർ 8ന് ഇത് 5200 മെഗാവാട്ടായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് മൂലം ഇപ്പോൾ അർധരാത്രിക്ക് ശേഷവും വർധിച്ച വൈദ്യുതി ഉപഭോഗമുണ്ട്.
ആഭ്യന്തര ഉത്പാദനത്തിലൂടെ 1700 മെഗാവാട്ടും കേന്ദ്രത്തിൽ നിന്ന് 1500 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ 600 മെഗാവാട്ടും ഹ്രസ്വകാല കരാറുകളിലൂടെ 100 മെഗാവാട്ടുമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഏകദേശം 1000 മെഗാവാട്ടിൻറെ കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ബാംഗ്ലൂരിലെ റീജിയണൽ ലോഡ് ഡെസ്പാച്ച് സെൻറർ നിർദേശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള സോളാർ പ്ലാൻറുകളുടെ നിർമാണം വേഗത്തിലാക്കുന്നതടക്കം പുനരുപയോഗ വൈദ്യുതി ഉൽപാദനത്തിന്റെ എല്ലാ സാധ്യതകളും ആരായുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കുന്ന പ്രക്രിയ സെപ്റ്റംബറോടെ പൂർത്തിയാകും. ഇതോടെ പ്രതിസന്ധിക്ക് അയവ് വരുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ഇ ബി ചെയർമാൻ ഡോ. എം.ജി. രാജമാണിക്യം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 3667/2026
- Log in to post comments