പൊഴിയൂർ (കൊല്ലംകോട്) കടൽഭിത്തി നിർമാണ ഉദ്ഘാടനം 22ന് മുഖ്യമന്ത്രി നിർവഹിക്കും
*പൊഴിയൂരിൽ (കൊല്ലംകോട്) തീര സംരക്ഷണത്തിന് 93. 22 കോടി രൂപയുടെ പദ്ധതി നടപ്പാക്കും - മന്ത്രി മോൻസ് ജോസഫ്
ജില്ലയിലെ പൊഴിയൂർ (കൊല്ലംകോട്) കടൽഭിത്തി നിർമാണ ഉദ്ഘാടനം സെപ്റ്റംബർ 22 ന് വൈകിട്ട് 4ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു. കടലാക്രമണ ഭീഷണി സ്ഥിരമായി നേരിട്ടുകൊണ്ടിരുന്ന നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പൊഴിയൂർ തീര പ്രദേശത്തുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആവശ്യമാണ് ഇപ്പോൾ പരിഹരിക്കപ്പെടുന്നത്. അതി രൂക്ഷമായ കടലാക്രമണം മൂലം പൊഴിയൂർ കൊല്ലംകോട് തീരപ്രദേശങ്ങളിൽ തീരശോഷണത്തിനും കൂടുതൽ നാശനഷ്ടങ്ങൾക്കും ഇടവരുത്തിയിട്ടുള്ളത് മൂലം വലിയ കഷ്ടതയാണ് ഈ പ്രദേശത്തെ കുടുംബങ്ങളും ജനങ്ങളും അനുഭവിച്ചു വന്നിരുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ, ജലവിഭവ മന്ത്രി അഡ്വ മോൻസ് ജോസഫ്, ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ,സ്ഥലം എംഎൽഎ എൻ ശക്തൻ എന്നിവർക്ക് നിവേദനം നൽകുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പിൽ നിന്നും ബന്ധപ്പെട്ട ഫയൽ വിളിപ്പിക്കുകയും മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി കടൽഭിത്തി സംരക്ഷണ വികസന പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനമെടുക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ചുകൊണ്ട് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ 93.22 കോടി രൂപയുടെ സമഗ്ര തീര സംരക്ഷണ വികസന പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഇതിലൂടെ പൊഴിയൂർ കൊല്ലംകോട് തീര പ്രദേശങ്ങളിൽ വർഷങ്ങളായി തുടരുന്ന അതി രൂക്ഷമായ കടലാക്രമണത്തിനും തീര ശോഷണത്തിനും ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തീരപ്രദേശവാസികളും സാങ്കേതികവിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ള ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള പുലിമുട്ടുകളും കടൽഭിത്തിയും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര സുരക്ഷാ സംവിധാനമാണ് ഇവിടെ നടപ്പാക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഏകദേശം 1700 മീറ്റർ നീളത്തിൽ തീര സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കുന്നതാണ്. സമഗ്രമായ ഈ തീരസംരക്ഷണ സംവിധാനം പൂർത്തിയാകുമ്പോൾ പൊഴിയൂർ കൊല്ലംകോട് പ്രദേശങ്ങളിലെ കടൽക്ഷയം ഗണ്യമായി നിയന്ത്രിക്കപ്പെടുകയും തീരപ്രദേശത്ത് വീടുകൾ, റോഡുകൾ, പൊതുസൗകര്യങ്ങൾ എന്നിവയ്ക്ക് ദീർഘകാല സുരക്ഷ ലഭിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ആകെ 11 പുലി മുട്ടുകളാണ് നിർമ്മിക്കുന്നത്. അതി രൂക്ഷമായ കടലാക്രമണം കാരണം പൊഴിയൂർ കൊല്ലംകോട് മുതൽ പരിത്തിയൂർ വരെയുള്ള പ്രദേശത്തെ മൂവായിരത്തിൽപ്പരം കുടുംബാംഗങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആവുകയും ഈ പ്രദേശത്തെ സംസ്ഥാനപാത തകരാർ ആവുകയും ചെയ്തിരുന്നു. കടൽഭിത്തിയുടെ മുകളിൽ 4.5 മീറ്റർ വീതിയിലുള്ള കോൺക്രീറ്റ് നടപ്പാത ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. യോഗത്തിൽ ജലവിഭവവകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് അധ്യക്ഷതവഹിക്കും. മത്സ്യബന്ധന വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, എൻ ശക്തൻ എംഎൽഎ, ശശി തരൂർ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
പി.എൻ.എക്സ്. 3879/2026
- Log in to post comments