Skip to main content

മാതൃകാപെരുമാറ്റച്ചട്ടം :  സമ്മതിദായകര്‍ക്ക്‌ കൈക്കൂലി നല്‍കുന്നത്‌ കുറ്റകരം

ലോകസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റചട്ടമനുസരിച്ച്‌ സമ്മതിദായകര്‍ക്ക്‌ കൈക്കൂലി നല്‍കുന്നതും അവരെ ഭീഷണിപ്പെടുത്തുന്നതും കുറ്റകരമാണ്‌. ഒരു വ്യക്തിയുടെ രാഷ്‌ട്രീയ അഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്ര തവണ വെറുപ്പുണ്ടായിരുന്നാലും സമാധാനപരമായും അല്ലലില്ലാതെയും സ്വകാര്യ ജീവിതം നയിക്കാനുളള അയാളുടെ അവകാശത്തെ മാനിക്കണം. രാഷ്‌ട്രീയ അഭിപ്രായഭിന്നതകളുടെ പേരില്‍ വ്യക്തികളുടെ വീടിന്‌ മുന്‍പില്‍ പ്രകടനം നടത്തുക, പിക്കറ്റ്‌ ചെയ്യുക എന്നിവ ഒരു പരിതസ്ഥിതിയിലും ഒരു പാര്‍ട്ടിയും അവലംബിക്കരുത്‌.
ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യമൊട്ടിക്കുന്നതിനോ, മുദ്രവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ രാഷ്‌ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കരുത്‌.
മറ്റ്‌ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍, ജാഥകള്‍ എന്നിവ സ്വന്തം അനുയായികള്‍ തടസ്സപ്പെടുത്തുകയോ ഛിദ്രമുണ്ടാകുകയോ ചെയ്യുകയില്ലെന്ന്‌ രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തണം. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ സ്വന്തം പാര്‍ട്ടിയുടെ ലഘുലേഖകള്‍ വിതരണം ചെയ്‌തതോ നേരിട്ടോ രേഖാമൂലമോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു പാര്‍ട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത്‌ കൂടി മറ്റൊരു പാര്‍ട്ടി ജാഥ നടത്തുവാന്‍ പാടില്ല. ഒരു പാര്‍ട്ടി ഒട്ടിച്ച ചുമര്‍ പരസ്യങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്‌. സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ്‌ സ്റ്റേഷന്റെ 100 മീറ്ററിനുളളില്‍ വോട്ട്‌ നേടുക, വോട്ടെടുപ്പ്‌ അവസാനിപ്പിക്കുന്നതിന്‌ നിശ്ചിത സമയത്തിനും തൊട്ടുമുമ്പുളള 48 മണിക്കൂറിനുളളില്‍ പൊതുയോഗം നടത്തുക, പോളിങ്‌ സ്റ്റേഷനിലേക്കും തിരിച്ചും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോവുക തുടങ്ങിയവ എല്ലാ പാര്‍ട്ടികളും ഒഴിവാക്കണം. യോഗങ്ങള്‍ സംബന്ധിച്ച പെരുമാറ്റസംഹിതകളെപ്പറ്റി അടുത്ത ദിവസം വായിക്കാം.

date