Skip to main content

വേനല്‍ക്കാല പകര്‍ച്ച വ്യാധികള്‍- പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്

 

ജില്ലയില്‍ ഇടയ്ക്കിടെ പെയ്യുന്ന വേനല്‍ മഴയില്‍ പകര്‍ച്ച വ്യാധികള്‍ പടരുവാന്‍ ഇടയാകുമെന്നതിന്റെ പശ്ചാത്തലത്തില്‍  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍  ഡോ.കെ സക്കീന പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍  ആരോഗ്യ ബ്ലോക്കുകളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ ആരോഗ്യ ജാഗ്രതായോഗത്തിലാണ് തീരുമാനം. മഴക്കാല പൂര്‍വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും സമയബന്ധിതമായി പൂര്‍ത്തിയാക്കി വരുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തലവേദന, ഛര്‍ദ്ദി എന്നിവയോടു കൂടിയ പനിയെ അവഗണിക്കരുത്

ശക്തമായ  തലവേദന, ഛര്‍ദ്ദി എന്നീ പ്രാഥമിക ലക്ഷണങ്ങളോടു കൂടിയുള്ള പനി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം.  തലച്ചോറിന്റെ പാടയെ(മെനിഞ്ചെറ്റീസ്) പെട്ടെന്ന് ബാധിക്കുന്ന പനിയാണിത്. മാനസിക നിലയില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാനിടയുണ്ട്. അതിനാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും കൂടുതല്‍ വ്യാപിക്കുന്നതു തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊതുകുകളെ കരുതുക

ഇടവിട്ട് പെയ്യുന്ന മഴയില്‍ കൊതുക് വളരുവാനിടയാകും വിധത്തില്‍ വെള്ളംകെട്ടി നില്‍ക്കാനിടയുള്ള സാഹചര്യമുള്ളതിനാല്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണം.    വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്നുറപ്പാക്കണം.   ഒഴിഞ്ഞ പാത്രങ്ങള്‍, ഉപയോഗ ശൂന്യമായ വസ്തുക്കള്‍ എന്നിവ ഡെങ്കി പരത്തുന്ന കൊതുകുകളുടെ പ്രധാന ഉറവിടങ്ങളാണ്. ഇവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കൊതുക് വളരാന്‍ സാഹചര്യം സൃഷ്ടിക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്.

 

date