Skip to main content

കൊച്ചിൻ ദേവസ്വം ബോർഡ് പബ്ലിക് ഇൻഫർമേഷൻ  ഓഫീസർക്കെതിരെ നടപടി സ്വീകരിക്കും :  വിവരാവകാശ കമ്മീഷൻ

വിവരാവകാശ അപേക്ഷയിൽ ഒരു വർഷത്തിലധികമായും കൃത്യമായ വിവരം നൽകിയില്ലെന്ന പരാതിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം പി.ആർ.ശ്രീലത. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിലാണ് തീരുമാനം. 2018 ഫെബ്രുവരി 20 ന് സമർപ്പിച്ച അപേക്ഷയിൽ ഇതുവരെയും ഉദ്യോഗസ്ഥൻ മറുപടി നൽകിയിട്ടില്ലെന്നും കമ്മീഷനോട് മോശം രീതിയിൽ പെരുമാറിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ തീരുമാനം. 
വിവരാവകാശ നിയമം സെക്ഷൻ 21 പ്രകാരമുള്ള നടപടി സ്വീകരിക്കും. സ്വകാര്യ സ്ഥാപനത്തിന്റെ ലൈസൻസ് സംബന്ധിച്ച വിവരം അപേക്ഷകന് നൽകിയില്ലെന്ന പരാതിയിൽ വേലൂർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ കമ്മീഷൻ തീരുമാനിച്ചു. കേസിൽ രേഖകൾ സൗജന്യമായി നൽകാൻ നിർദേശം നൽകി. ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയത്തിലെ അധ്യാപകന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലെ മൊഴി ആവശ്യപ്പെട്ട് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ 70 ദിവസം കഴിഞ്ഞിട്ടും വിജിലൻസ് വിവരം നൽകിയില്ലെന്ന പരാതി പരിശോധിച്ച ഉത്തരവ് നൽകാൻ കമ്മീഷൻ തീരുമാനിച്ചു. സ്ഥലകച്ചവടത്തെ തുടർന്ന് അതിർത്തിയിൽ വ്യത്യാസം ഉണ്ടായെന്നും രണ്ടു പറമ്പുകൾക്ക് നടുവിലെ റോഡ് അപ്രത്യക്ഷമായെന്നും അതിനാൽ പോക്കുവരവ് റദ്ദാക്കണമെന്നുമുള്ള തൃശൂർ താലൂക്കിലെ വ്യക്തിയുടെ പരാതിയിൽ കൈയേറ്റം ഒഴിപ്പിക്കാനും റോഡ് പൂർവ്വസ്ഥിതിയിലാക്കാനും നിർദേശിച്ചു. 
റീസർവ്വേ നമ്പറിൽ തെറ്റുവന്നുവെന്ന പരാതിയിൽ കമ്മീഷന്റെ ഇടപെടലിന്റെ ഫലമായി ജില്ലാ രജിസ്ട്രാർ തെറ്റുതിരുത്തൽ നടപടി സ്വീകരിച്ചു. ആകെ 14 പരാതികളാണ് കമ്മീഷനുമുമ്പാകെ വന്നത്. ഇതിൽ 13 കേസുകളിൽ നടപടിയെടുത്തുവെന്ന് വിവരാവകാശ കമ്മീഷണർ അറിയിച്ചു.

date