Skip to main content

അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു 

 

കോഴിക്കോട് താലൂക്കിലെ കല്ലുരുട്ടി, തെച്ച്യാട്, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ അനര്‍ഹമായി കൈവശം വെച്ച മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു.  റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. മുരളീധരന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സി. സദാശിവന്‍, ജീവനക്കാരനായ കെ മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു.  പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. 

 സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍  ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ, ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി  ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മുന്‍ഗണനാ , എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കില്ല. നിലവില്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റാത്തപക്ഷം കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കി കാര്‍ഡുകള്‍ റദ്ദാക്കുമെന്നും റെയ്ഡ് തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

date