Skip to main content

കട്ടപ്പന ടൗണില്‍ കേബിളിലൂടെ വൈദ്യുതി: എംഎല്‍എ യുടെ ശിപാര്‍ശ മന്ത്രി അംഗീകരിച്ചു

കട്ടപ്പന ടൗണില്‍ വൈദ്യുതി വിതരണം കേബിളിലൂടെയാക്കണമെന്ന അദാലത്ത്
യോഗാധ്യക്ഷന്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എ യുടെ ശിപാര്‍ശ മന്ത്രി എം എം
മണി അംഗീകരിച്ചു.  നഗരത്തിലെ സുഗമമായ ഗതാഗതത്തിന് വൈദ്യുതി പോസ്റ്റുകളും
മറ്റും ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം എംഎല്‍എ
മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേബിളിലാക്കുകയോ റോഡിന്റെ ഒരു
വശത്തു കൂടി ലൈന്‍ സ്ഥാപിക്കുകയോ ചെയ്യണമെന്ന് എംഎല്‍എ
നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് കേബിളാണ് ഏറ്റവും
ഉചിതമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വകുപ്പ്
അധികൃതരോട് നിര്‍ദേശിച്ചു.

മുന്‍കൂര്‍ ലഭിച്ച പരാതി 714

ഉപയോക്താക്കള്‍ക്ക് അദാലത്തില്‍ പരാതികള്‍ നല്‍കാന്‍ ജനുവരി 18 വരെയാണ്
കെ എസ് ഇ ബി സമയം നല്‍കിയിരുന്നത്. അതത് സെക്ഷന്‍ ഓഫീസുകളിലും ഡിവിഷന്‍
ഓഫീസുകളിലും പരാതികള്‍ നല്‍കാന്‍ അവസരമുണ്ടായി. അവയില്‍ 367 പരാതികള്‍
പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു.
76 പരാതികള്‍ ബില്‍ തുക സംബന്ധിച്ചും 139 പരാതികള്‍ വോള്‍ട്ടേജ് ക്ഷാമം
സംബന്ധിച്ചും ലഭിച്ചിരുന്നു. 32 പരാതികള്‍ ഇന്നലെ അദാലത്തിനു മുമ്പ്
തന്നെ പരിഹരിച്ചു. സര്‍ക്കിള്‍ ഡെ. ചീഫ് എന്‍ജിനീയര്‍ ചെയര്‍മാനും
കണ്‍വീനറുമായി വൈദ്യുത ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട
കമ്മിറ്റിയാണ് പരാതികള്‍ പരിഗണിച്ചത്. അദാലത്ത് ദിനത്തിലും പുതിയ
പരാതികളും പഴയ പരാതികളും പ്രത്യേകം കൗണ്ടറുകളില്‍ സ്വീകരിച്ചു. ഓരോ
പരാതിയും അതത് സെക്ഷന്‍ കൗണ്ടറില്‍ പരിശോധിച്ചശേഷം  ജില്ലാ കൗണ്ടറില്‍
എത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.
 

date