Skip to main content

അതിജീവനം + പ്രകൃതിപാഠം = പച്ചത്തുരുത്ത്  ആയിരം പച്ചത്തുരുത്തുകളുടെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന്

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കലിന്റെ മുഖ്യകണ്ണിയായി,സംസ്ഥാന സര്‍ക്കാരിന്റെ പ്രകൃതി സംരക്ഷണ പാഠത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി രൂപപ്പെടുത്തിയെടുത്ത ആയിരം പച്ചത്തുരുത്തുകളുടെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന്(ഒക്‌ടോബര്‍ 15) രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.അതിനോടനുബന്ധിച്ച് ജില്ലയിലെ പച്ചത്തുരുത്ത് നടപ്പിലാക്കിയ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഹരിത കേരളം മിഷന്റെ പ്രശസ്തി പത്രം കൈമാറും.കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന പരിപാടിയില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മേഖലയിലെ പ്രമുഖരായിരിക്കും പ്രശസ്തി പത്രം കൈമാറുക.

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിലവിലുള്ള കാര്‍ഷിക ഭൂമിയുടേയോ, വനഭൂമിയുടേയോ ഘടനക്ക് മാറ്റം വരുത്താതെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതു/സ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സവിശേഷതകള്‍ക്കിണങ്ങുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി രൂപപ്പെടുത്തിയെടുക്കുന്ന ചെറുവനങ്ങളാണ് പച്ചത്തുരുത്തുകള്‍.

 

ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയില്‍ 1261 പച്ചത്തുരുത്തുകളാണ് സംസ്ഥാനത്താകെ \ിലവിലുള്ളത്.കാസര്‍കോട്  ജില്ലയിലും അഭിമാനപൂര്‍ണ്ണമായ നേട്ടമാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേടിയിരിക്കുന്നത്.ഇത് തുടര്‍ന്നു കൊണ്ടു പോകുന്നതിന്റെ ഭാഗമായുള്ള പച്ചത്തുരുത്ത് സംരക്ഷണ പ്രതിജ്ഞയും പച്ചത്തുരുത്തുകളില്‍  മരത്തൈ നടലും പച്ചത്തുരുത്തുകളുടെ റിപ്പോര്‍ട്ട് അവതരണവും ഇതോടൊപ്പം നടക്കും.

 

ജില്ലയില്‍ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 251 പച്ചത്തുരുത്തുകള്‍

 

2019 ജൂണ്‍ അഞ്ചിന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പൊയില്‍ സ്‌കൂളില്‍ പച്ചത്തുരുത്തിന്റെ കാസര്‍കോട്

ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചതു മുതല്‍ ഇതുവരെയായി ജില്ലയില്‍ 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 251 പച്ചത്തുരുത്തുകളാണ് ഉണ്ടാക്കിയത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പച്ചത്തുരുത്തുകള്‍ ഉണ്ടാക്കുന്നത്.പദ്ധതിയ്ക്ക് ആവശ്യമായകുഴി കുത്തല്‍, വൃക്ഷത്തൈകള്‍ നടല്‍, ജൈവവേലി കെട്ടല്‍, സംരക്ഷണം എന്നിവയുടെയെല്ലാം ചുമതല തൊഴിലുറപ്പില്‍ നിക്ഷിപ്തമാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, അമ്പലക്കമ്മിറ്റികള്‍, പള്ളിക്കമ്മിറ്റികള്‍, വായനശാലകള്‍, സ്‌കൂള്‍ പി ടി എ / എസ് എസ് ജീ കള്‍ എന്നിവരുടെയെല്ലാം സഹായ സഹകരണങ്ങളും ഹരിത കേരളം മിഷന്റെ നേതൃത്വവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്.ഇത്തരത്തില്‍ നീലേശ്വരം ബ്ലോക്കില്‍ 91, കാഞ്ഞങ്ങാട് ബ്ലോക്കില്‍ 67,പരപ്പ ബ്ലോക്കില്‍ 37 , കാസര്‍കോട്  ബ്ലേക്കില്‍ 11 ,കാറഡുക്ക ബ്ലോക്കില്‍ 7 ,മഞ്ചേശ്വരം ബ്ലോക്കില്‍ 16, മുനിസിപ്പാലിറ്റികളില്‍ 22  അങ്ങനെ 97.5 ഏക്കര്‍ വിസ്തൃതിയില്‍ 251 പച്ചത്തുരുത്തുകളാണ് ജില്ലയിലുള്ളത്.

 

പച്ചത്തുരുത്തിലേക്കാവശ്യമായ വൃക്ഷത്തൈകള്‍ പ്രധാനമായും വനം വകുപ്പാണ് \ല്‍കുന്നത്.ഇതിനു പുറമെ വൃക്ഷത്തൈകള്‍ ഉണ്ടാക്കുന്നതിന് ഇക്കഴിഞ്ഞ ഏപ്രില്‍  മെയ് മാസങ്ങളില്‍   ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ' കുഞ്ഞിളം കൈകളില്‍ കുഞ്ഞിളം തൈകള്‍ ' എന്ന പ്രോജക്ട് നടപ്പിലാക്കിയിരുന്നു. ഇതിലൂടെ ജില്ലയിലെ 8000 ത്തോളം കുട്ടികള്‍ റജിസ്റ്റര്‍ ചെയ്യുകയും അവര്‍ വീടുകളില്‍ 40000 ത്തോളം ഫലവൃക്ഷത്തൈകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്..

 

             വലിയ ഉയരത്തില്‍ വളരുന്ന മരങ്ങളും കുറ്റിച്ചെടികളും ഔഷധച്ചെടികളും വള്ളിച്ചെടികളും ഇടകലര്‍ത്തി നടുന്ന രീതിയാണ് പച്ചത്തുരുത്തില്‍ സ്വീകരിച്ചിട്ടുള്ളത്.അത്തി, ആല്‍, അരയാല്‍, തുളസി, കാഞ്ഞിരം, മാവ്, പ്ലാവ്, പേര, ചെറുനാരകം, കടച്ചക്ക , ഫാഷന്‍ ഫ്രൂട്ട്, വെറ്റില, കുരുമുളക്, ലക്ഷ്മീ തരു, വേപ്പ്, പനി കൂര്‍ക്ക, മുറി കൂട്ടി, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, രാമച്ചം, നന്നാറി. ചെമ്പരത്തി, കറ്റാര്‍വാഴ, മൈലാഞ്ചി. വയമ്പ്, മന്ദാരം, പിച്ചി .മുല്ല, മല്ലിക, നെല്ലി, ചാമ്പ, കറിവേപ്പ്, വെള്ളില, ത്രിപ്പലി, ചന്ദനം, പുളി,താള്, കറുക, തഴുതാമ തുടങ്ങിയ ഓരോ പ്രദേശത്തിനനുസരിച്ച് ലഭ്യമായവയാണ് പച്ചത്തുരുത്തില്‍ നട്ടിട്ടുള്ളത്.

 

എല്ലാ പച്ചത്തുരുത്തുകള്‍ക്കും ചെമ്പരത്തി, ആടലോടകം ,ശീമക്കൊന്ന തുടങ്ങിയ ചെടികള്‍ ഉപയോഗിച്ചു കൊണ്ടുള്ള ജൈവവേലി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും യങ് പ്രൊഫഷണല്‍മാരുടെയും ടീമാണ് ജില്ലയിലെ പച്ചതുരുത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ കരുത്തേകുന്നത്.

date