സർക്കാർ സാധാരണക്കാരന്റെ ഓണത്തിനായി വിപണിയിൽ ഇടപെടുന്നു : മന്ത്രി ബിന്ദു കൃഷ്ണ
സപ്ലൈകോ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലൂടെ വിപണി ഇടപെടൽ നടത്തി സാധാരണക്കാരന്റെ ഓണത്തിന് സർക്കാർ കരുതലൊരുക്കുകയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന, തൊഴിൽ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആശ്രാമത്തൊരുക്കിയ സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഓണം ആഘോഷിക്കാൻ കഴിയണമെന്ന ലക്ഷ്യം സാധ്യമാക്കുന്നതിൽ സപ്ലൈകോയുടെ ഓണം ഫെയറുകൾക്ക് മുഖ്യപങ്കുണ്ട്. ജില്ലാതല ഫെയറിനൊപ്പം ഓഗസ്റ്റ് 21 മുതൽ 25 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ സംഘടിപ്പിക്കും. മിൽമ ഹോർട്ടിക്കോർപ്പ് എന്നിവയുടെ ജില്ലാ ഫെയറുകളും ഓഗസ്റ്റ് 14 മുതൽ 25 വരെ സംഘടിപ്പിക്കും. സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനായി
1.17 ലക്ഷം ക്വിന്റൽ അരി സംഭരിച്ചു; കിലോയ്ക്ക് 33 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. 6 ലക്ഷത്തിലധികം വരുന്ന മുൻഗണന കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് ലഭ്യമാക്കും;837 രൂപ വിലയുള്ള 16 ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് ലഭ്യമാക്കുന്നത്. 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ്, 30 ഇനങ്ങൾ അടങ്ങിയ പ്രീമിയം തിരുവോണം കിറ്റ് എന്നിവയും സപ്ലൈകോയുടെ ജില്ലാ ഫെയറിൽ ലഭ്യമാണ്. എഴുപതോളം പ്രമുഖ എഫ് എം സി ജി കമ്പനികളുടെ 350ലധികം ഉൽപ്പന്നങ്ങൾ പ്രത്യേക കിഴിവോടെ വിലക്കുറവിലും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ല സപ്ലൈ ഓഫീസർ കെ വി സിന്ധു അധ്യക്ഷയായി. ആദ്യ വില്പന വിഷ്ണു മോഹൻ എം എൽ എ നിർവഹിച്ചു. കൊല്ലം ഡിപ്പോ മാനേജർ ശരത്ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments