ശിശുപരിപാലന കേന്ദ്രങ്ങൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ നിർണായകം: മന്ത്രി ബിന്ദു കൃഷ്ണ
*ക്രഷ് നയം രൂപീകരിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും നാടിന്റെ വികസനം ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതമാണ് ശിശുപരിപാലന കേന്ദ്രങ്ങളെന്ന് വനിതാ ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സർക്കാർ നിലപാടിന്റെ ഭാഗമായാണ് ക്രഷ് നയം രൂപീകരിക്കാനുള്ള ശ്രമം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ക്രഷ് നയം രൂപീകരിക്കുന്നതിനു മുന്നോടിയായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികളുടെ ശാരീരിക-മാനസിക വളർച്ച ഉറപ്പാക്കുന്നതിനായിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ മൗലികമായ അവകാശങ്ങളും സ്ത്രീകളുടെ തൊഴിലെടുക്കാനുള്ള അവകാശവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രഷ് നയ കരടിന്റെ ആശയരേഖ തയ്യാറാക്കിയിരിക്കുന്നത്. മിതമായ നിരക്കിലുള്ളതും സുരക്ഷിതവുമായ ശിശുസംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്.
സംഘടിത, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആറ് മാസം മുതൽ ആറ് വയസുവരെ പ്രായമുള്ള കുട്ടികളുടെ പരിചരണവും സംരക്ഷണവുമാണ് ക്രഷ് നയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള അങ്കണവാടികളെ, അങ്കണവാടി കം ക്രഷ് ആയി ഉയർത്തി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതത്വം, അപകടരഹിതമായ കളിപ്പാട്ടങ്ങൾ എന്നിവ ഉറപ്പാക്കിയായിരിക്കും ക്രഷുകൾ എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ക്രഷ് പോളിസിയുടെ ആവശ്യകത, നിലവിൽ പ്രവർത്തിക്കുന്ന ക്രഷ് ജീവനക്കാരുടെ വേതനവ്യവസ്ഥയിലെ ന്യൂനതകൾ, ക്രഷ് ജീവനക്കാർക്ക് ആവശ്യമായ യോഗ്യത, പരിശീലനത്തിന്റ ആവശ്യകത, സമൂഹത്തിന്റ ഉത്തരവാദിത്തം തുടങ്ങിയവ ശില്പശാലയിൽ ചർച്ച ചെയ്തു. ക്രഷ് നയരൂപീകരണത്തിന് മുന്നോടിയായി കരട് രൂപരേഖ സംബന്ധിച്ചുള്ള ചർച്ചയും, തുടർന്ന് നയവുമായി ബന്ധപ്പെട്ട വിവിധ മേഖകളിൽ നിന്നുള്ളവരുടെ നേതൃത്വത്തിൽ ചർച്ചയും നടത്തിയാകും അന്തിമ ക്രഷ് നയം രൂപപ്പെടുത്തുന്നത്.
ശില്പശാലയിൽ വനിതാ ശിശു വികസനം, വ്യവസായം, തൊഴിൽ, ആരോഗ്യം, പൊതു വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, നിയമം, ധനകാര്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വി വിഗ്നേശ്വരി, അഡിഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, നിർഭയ സെൽ സ്റ്റേറ്റ് കോഡിനേറ്റർ അഡ്വ ശ്രീല മേനോൻ ഉൾപ്പെടെയുള്ളവർ സമാപനസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 3668/2026
- Log in to post comments