Skip to main content

കയർ മേഖലയിൽ 9% വർധനയോടെ പുതുക്കിയ വേതനം പ്രഖ്യാപിച്ചു

* 60 വർഷത്തെ അശാസ്ത്രീയ വേതന നിർണയത്തിന് അറുതിയായെന്ന് മന്ത്രി പി. രാജീവ്

കയർ വ്യവസായ മേഖലയിൽ 60 വർഷമായി നിലനിൽക്കുന്ന അശാസ്ത്രീയ വേതന നിർണയ വ്യവസ്ഥ അവസാനിപ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇതിന്റെ ഭാഗമായി ഒൻപത് ശതമാനം വർധനയോടെ പുതുക്കിയ വേതന നിരക്ക് നിലവിൽ വന്നതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വർധനയടക്കമുള്ള പുതിയ വേതനം പ്രകാരം പുരുഷ തൊഴിലാളിക്ക് ദിവസം 815.44 രൂപയും സ്ത്രീ തൊഴിലാളിക്ക് 680.88 രൂപയുമായിരിക്കും. 667 രൂപയാണ് പുതിയ അടിസ്ഥാന വേതനം. 2018 ലാണ് കയർ തൊഴിലാളികളുടെ വേതനം അവസാനം പുതുക്കിയത്. അശാസ്ത്രീയ രീതിയിൽ വേതനം നിർണയിച്ചിരുന്നത് അവസാനിപ്പിക്കാൻ കഴിഞ്ഞതു ചരിത്രനേട്ടമെന്നു മന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകളുമായും ഫാക്ടറി ഉടമകളും കയർ കയറ്റുമതിക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യാൻ അപെക്സ് ബോർഡ് വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദനെ സർക്കാർ നിയോഗിച്ചിരുന്നു. മൂന്ന് ദിവസത്തെ ചർച്ചക്കൊടുവിലാണ് എല്ലാ തൊഴിലാളി സംഘടനകളും ഉടമകളും അനുകൂല തീരുമാനത്തിലെത്തിയത്. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട തൊഴിലാളി സംഘടനകളെ മന്ത്രി അഭിനന്ദിച്ചു.

പഴയ വേതന നിർണയ സമ്പ്രദായം അവസാനിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച കയർ ഫാക്ടറി ഉടമകൾ സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നൽകി. ഉടമകൾ കൂടുതൽ ഉൽപ്പാദന ക്ഷമത കൈവരിക്കണമെന്നും ആഗോള വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കയർ വ്യവസായം കൂടുതൽ ഉൽപ്പാദന ക്ഷമത കൈവരിക്കുക, കയറ്റുമതി വർധിപ്പിക്കുക എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനായി വിദഗ്ധ സമിതിയെ അടുത്ത മാസം സർക്കാർ നിയമിക്കും. വില കുറഞ്ഞ കയർ, ചകിരിയുമായി തമിഴ് നാട് വിപണി പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കയറിന്റെ വാങ്ങൽ വില കുറയ്ക്കാൻ കയർഫെഡ് ചെയർമാനും കയർ കോർപ്പറേഷൻ ചെയർമാനും അംഗങ്ങളായ സമിതി സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ട്. ഇതനുസരിച്ച് എ.എസ്.എം കയറിന്റെ വാങ്ങൽ വിലയിൽ 15 ശതമാനവും വൈക്കം കയറിന്റെ വാങ്ങൽ വിലയിൽ 8 ശതമാനവും വില കുറയ്ക്കും.

കെട്ടികിടക്കുന്ന കയർ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ഓണക്കാലത്ത് പ്രത്യേക സ്റ്റാളുകൾ ഒരുക്കും. 20 ശതമാനം വിലക്കുറവ് ഉണ്ടായിരിക്കും. കയർ ഭൂവസ്ത്രത്തിന്റെ വിപണി വിപുലപ്പെടുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം, റെയിൽവേ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട് വരികയാണെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 3370/2022

date