വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ഒരു മനസ്സോടെ പ്രവർത്തിക്കണം: മന്ത്രി വി ശിവൻകുട്ടി
വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ പൊതു സമൂഹമൊന്നാകെ ഒരു മനസ്സോടെ പ്രവർത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കർമ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ഏറ്റവും വലിയ വിപത്താണ് ലഹരി. ഈ വിപത്തിനെതിരെ നാം ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവിന്റെയും വിവേകത്തിന്റെയും കേന്ദ്രങ്ങൾ ആണ്. എന്നാൽ, ഇന്ന് ലഹരി മാഫിയയുടെ കറുത്ത കരങ്ങൾ നമ്മുടെ വിദ്യാലയങ്ങളിലേക്കും എത്തിച്ചേർന്നിരിക്കുന്നു എന്നത് വേദനാജനകമായ യാഥാർത്ഥ്യമാണ്. നമ്മുടെ യുവതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെയെല്ലാവരുടെയും കടമയാണ്. ലഹരി ഉപയോഗം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല, അവരുടെ ഭാവിയെയും തകർക്കുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു, സാമൂഹിക ക്രമം തകർക്കുന്നു. ഒരു വിദ്യാർത്ഥി ലഹരിക്ക് അടിമയാകുമ്പോൾ, ആ കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ഇല്ലാതാകുന്നത്. ഒരു സമൂഹത്തിന്റെ പ്രതീക്ഷകളാണ് അസ്തമിക്കുന്നത്.
ഈ മഹത്തായ പോരാട്ടത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ സ്‌കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കും. പാഠ്യപദ്ധതിയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൗൺസിലിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തും. അധ്യാപകർക്കും രക്ഷിതാക്കൾക്കും ലഹരിയുടെ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകും. എന്നാൽ, ഈ പോരാട്ടം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഓരോ രക്ഷിതാവും, ഓരോ അധ്യാപകനും ഓരോ പൗരനും ഇതിൽ പങ്കുചേരണം. രക്ഷിതാക്കൾ കുട്ടികളുമായി തുറന്നു സംസാരിക്കുക. അവരുടെ പ്രശ്നങ്ങൾ കേൾക്കുക. നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. അവർക്ക് മാതൃകയാകുക. അധ്യാപകർ അറിവ് പകർന്നു നൽകുന്നവർ മാത്രമല്ല, മറിച്ച് നമ്മുടെ കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നവരാണ്. ലഹരിയുടെ കെണിയിൽ വീഴാതെ അവരെ സംരക്ഷിക്കാൻ അധ്യാപകർക്ക് വലിയ പങ്കുണ്ട്.
ഓരോ വിദ്യാർത്ഥികൾക്കും ശോഭനമായ ഭാവിയുണ്ട്. ലഹരി ഇരുട്ടിലേക്ക് തള്ളിവിടും. സ്വപ്നങ്ങളുള്ളവരായിരിക്കുക, ലക്ഷ്യബോധമുള്ളവരായിരിക്കുക, ലഹരിയെ വേണ്ടെന്ന് പറയാൻ ഒരോ വിദ്യാർഥിക്കും ആർജ്ജവമുണ്ടാകണം. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെ പ്രശ്‌നങ്ങളുണ്ടെങ്കിൽ അധ്യാപകരോടോ രക്ഷിതാക്കളോടോ തുറന്നു സംസാരിക്കുന്നവരായി മാറണം. ലഹരിമുക്തമായ ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നമ്മുടെ കേരളം ലഹരിമുക്തമാക്കി യുവതലമുറയുടെ ഭാവി ശോഭനമാക്കാമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ആന്റണി രാജു എം എൽ എ, വാർഡ് കൗൺസിലർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ് 2932/2025
- Log in to post comments