Skip to main content

മാലിന്യം ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നം: മന്ത്രി എം.ബി. രാജേഷ്

 മാലിന്യ പ്രശ്‌നം കേവലം പരിസ്ഥിതി പ്രശ്‌നം മാത്രമല്ലഗുരുതരമായൊരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി  എം.ബി. രാജേഷ് പറഞ്ഞു. ഇ-മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം അമരവിളയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട് വൃത്തിയില്ലാത്തതും ജീവിക്കാൻ കഴിയാത്തതുമായ ഇടങ്ങളായി മാറരുത്.

2024-25 വർഷത്തിൽ സംസ്ഥാനത്ത് 66,166 ടൺ മാലിന്യമാണ് ഹരിതകർമ്മ സേന ശേഖരിച്ചത്. ഈ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചിരുന്നെങ്കിൽ സ്ഥിതി എത്ര അപകടകരമാകുമായിരുന്നു എന്ന് ചിന്തിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഈ മാതൃക പഠിക്കുന്നതിന് ബംഗാളിൽ നിന്നുള്ള സംഘം സംസ്ഥാനം സന്ദർശിച്ചിരുന്നു. പാർലമെന്റിലെ എക്കോണമിക് സർവേയിൽ രാജ്യത്തെ മികച്ച മാതൃകയായി ഹരിതകർമ്മ സേനയുടെ പ്രവർത്തനം ഉൾപ്പെട്ടത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് മാലിന്യമുക്ത കേരളം മാതൃകയിൽ തമിഴ്‌നാട് അവരുടെ മാലിന്യ നിർമാർജന സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ സംസ്‌കരണത്തെ പ്രോത്സാഹിപ്പിക്കുകയും ഖരദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കുകയും വേണം. യാതൊരുവിധ മാലിന്യ പ്രശ്‌നങ്ങളുമില്ലാതെ സുരക്ഷിതമായി പ്രവർത്തിക്കുന്നവയാണ് ഈ പ്ലാന്റുകൾ മുട്ടത്തറയിലെ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദർശിച്ച ജനപ്രതിനിധികൾക്കും മാധ്യമങ്ങൾക്കും ഇത് ബോധ്യപ്പെട്ടതാണ്.

യൂസർ ഫീ നൽകാത്ത വ്യക്തികൾക്കെതിരെ പുതിയ നിയമ ഭേദഗതി അനുസരിച്ചുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം. ഫീസ് നൽകാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. വസ്തു നികുതിയോടൊപ്പം പിഴ ഉൾപ്പെടെ യൂസർ ഫീ ഈടാക്കുകയും വേണം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഇ-മാലിന്യങ്ങൾ നിശ്ചയിച്ച തുക നൽകി പൊതുജനങ്ങളിൽ നിന്ന് ഹരിതകർമ്മ സേന സ്വീകരിക്കുന്ന ഈ പദ്ധതി മാതൃകാപരമായി സംസ്ഥാനത്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കെ. ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്‌മോഹൻ സ്വാഗതമാശംസിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ക്യാമ്പയിൻ വിശദീകരണം നടത്തി. ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ കെ. സുരേഷ്‌കുമാർ വിഷയം അവതരിപ്പിച്ചു.

പി.എൻ.എക്സ് 3259/2025

date