കുരീപ്പുഴയിൽ സിബിജി പ്ലാന്റ് - ബഹുകക്ഷിക്കരാർ ഒപ്പുവച്ചു
മാലിന്യസംസ്കരണ രംഗത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം കേരളം തരണം ചെയ്തു കഴിഞ്ഞുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജൈവമാലിന്യത്തിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിന് ബിപിസിഎല്ലുമായി ചേർന്ന് കുരീപ്പുഴയിൽ നിർമ്മിക്കുന്ന സിബിജി പ്ലാന്റിന്റെ ബഹുകക്ഷിക്കരാർ തിരുവനന്തപുരത്ത് ഒപ്പുവയ്ക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്കരണരംഗത്ത് വികേന്ദ്രീകൃതസംവിധാനങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കൊപ്പം നഗരങ്ങളിലെ അധികംവരുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് കേന്ദ്രീകൃതമായ സംവിധാനങ്ങളും ഒരുക്കുകയാണ് സർക്കാർ. ഇവരണ്ടും സംയോജിപ്പിച്ചുകൊണ്ടുള്ള മാലിന്യ സംസ്കരണ രീതിയിലേക്കാണ് കേരളം മുന്നേറുന്നത്. അതിന്റെ ഭാഗമായി മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്ന ഏഴ് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിൽ നിലവിൽവരികയാണ്. ബ്രഹ്മപുരം, പാലക്കാട് എന്നിവിടങ്ങളിലെ പ്ലാന്റുകൾ ഉടൻതന്നെ ഉദ്ഘാടനം ചെയ്യപ്പെടും.
അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനയിലൂടെ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളും പൂർണതയിലേക്ക് എത്തുകയാണ്. ഹരിതമിത്രം ആപ്ലിക്കേഷൻവഴി ഇവ മോണിറ്റർ ചെയ്യുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി സിബിജി പ്ലാന്റുകൾകൂടി വരുന്നതോടെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി കേരളം വൈകാതെ മാറും.
തദ്ദേശസ്വയംഭരണ സെക്രട്ടറി ടി. വി. അനുപമ, കൊല്ലം കോർപ്പറേഷൻ സെക്രട്ടറി സജി.എസ്.എസ്., ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് സരയോഗി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ, വിവിധ മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായികൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ കുരീപ്പുഴയിലെ ഏകദേശം ഏഴ്ഏക്കർ ഭൂമി ബി.പി. സി.എൽ-ന്25 വർഷത്തേക്ക് ലീസിന് നല്കും. പ്രതിദിനം കുറഞ്ഞത് 120 ടൺ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ്, ആവശ്യാനുസരണം 150 ടൺ വരെ വികസിപ്പിക്കാവുന്നതാണ്. മാലിന്യത്തിൽ നിന്ന് കംപ്രസ്ഡ് ബയോഗ്യാസ് (CBG) ഉൽപാദിപ്പിക്കുന്നതോടൊപ്പം ജൈവവളം ഉൾപ്പെടെയുള്ള മൂല്യവർധിത ഉപോൽപ്പന്നങ്ങളും നിർമ്മിക്കും.
പ്ലാന്റിന്റെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവ BPCL സ്വന്തം ചെലവിൽ നിർവഹിക്കുകയും എല്ലാ പരിസ്ഥിതി, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യും. പദ്ധതിയുടെ സുഗമമായ നടപ്പാക്കലിനായി ആവശ്യമായ ജൈവമാലിന്യ ലഭ്യത ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തും.
കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസ്, തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ എ. അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി, സി.കെ.സി.എൽ മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് ബാബു, മുനിസിപ്പൽ ചെയർമാൻമാരായ പി. സോമരാജൻ (കരുനാഗപ്പള്ളി) , ജെ. ജയലാൽ ഉണ്ണിത്താൻ (പരവൂർ), അനിത ഗോപകുമാർ (കൊട്ടാരക്കര) ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബികാദേവി (ചവറ), ശിവലാൽ ബി. (നീണ്ടകര) റോസമ്മ മാർഷൽ (തൃക്കരുവ), ബി. മനോജ് (പെരിനാട്) അജിത് കുമാർ എ.പി. ( തൃക്കോവിൽ വട്ടം) മുഹമ്മദ് റാഫി (മയ്യനാട്), മഹേശ്വരി ഒ. (ചാത്തന്നൂർ), വിനിത വിജയൻ (പനയം) ഷെർലി സത്യദേവൻ (കൊറ്റങ്കര), ശുചിതമിഷൻ ഡയറക്ടർമാരായ ഗംഗ ആർ.എസ്., റ്റി.എം. മുഹമ്മദ് ജാ, ജഹാംഗീർ. എസ്, എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 636/2026
- Log in to post comments