Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സര്‍ക്കാര്‍, പൊതു- സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റര്‍ നീക്കം ചെയ്യുക, ഔദ്യോഗിക വാഹനങ്ങളോ സര്‍ക്കാര്‍ താമസസൗകര്യങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ദുരുപയോഗം ചെയ്യാതിരിക്കുക, പൊതുഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചുള്ള പരസ്യം നിരോധിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പൗരന്മാരുടെ സ്വകാര്യത മാനിക്കപ്പെടണം. വീടുകള്‍ക്ക് മുന്നില്‍ പ്രകടനങ്ങളോ പിക്കറ്റിംഗോ പാടില്ല. ഉടമയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളിലോ സ്ഥലങ്ങളിലോ, മതിലുകളിലോ കൊടിതോരണം,  പോസ്റ്റര്‍ എന്നിവ  സ്ഥാപിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ബന്ധപ്പെട്ട ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കോ പരാതി നല്‍കാം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സി-വിജില്‍ ആപ്പ് ഉപയോഗിക്കാം. പരാതികള്‍ 100 മിനിറ്റിനുള്ളില്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫ്ളൈയിംഗ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുമ്പായി ഗതാഗത, സുരക്ഷാ ക്രമീകരണം ഉറപ്പാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. ഉച്ചഭാഷിണിക്കും മറ്റും ആവശ്യമായ അനുമതി വാങ്ങണം. മന്ത്രിമാര്‍ ഔദ്യോഗിക ജോലി തിരഞ്ഞെടുപ്പ് പ്രചാരണവുമായി കൂട്ടിക്കലര്‍ത്താന്‍ പാടില്ല.
പ്രചാരണ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോ വാഹനങ്ങളോ ഉദ്യോഗസ്ഥരെയോ ഉപയോഗിക്കരുത്. പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. എല്ലാ പാര്‍ട്ടിക്കും തുല്യ പരിഗണന നല്‍കുകയും ഔദ്യോഗിക സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.
 

date