സംസ്ഥാനത്ത് മഴ ശക്തം; 64 ദുരിതാശ്വാസ ക്യാമ്പുകളിൽ 1,349 പേർ, കോഴിക്കോട്ട് മഴവെള്ളത്തിൽ വീണ ഒന്നര വയസ്സുകാരൻ മരിച്ചു
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലായി 64 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചു. .വിവിധ ക്യാമ്പുകളിലായി 1,349 പേരാണ് കഴിയുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് (ഓഗസ്റ്റ് 2) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ പേർ കഴിയുന്നത് പത്തനംതിട്ട (567) ജില്ലയിലാണ്. കോട്ടയം- 505, ഇടുക്കി- 79, കോഴിക്കോട്- 78, മലപ്പുറം- 61 എന്നിങ്ങനെയാണ് ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരി വില്ലേജിൽ മഴവെള്ളത്തിൽ വീണ് ചികിത്സയിലായിരുന്ന നൗഷാദിന്റെ ഒന്നര വയസ്സുള്ള കുട്ടി ചികിത്സയ്ക്കിടെ മരണപ്പെട്ടു.
ജൂൺ 1 മുതൽ ഓഗസ്റ്റ് 2 വരെ സംസ്ഥാനത്ത് ലഭിച്ച ആകെ മഴ 992.8 മില്ലിമീറ്ററാണ്. സാധാരണ ലഭിക്കേണ്ട 1,341.8 മില്ലിമീറ്ററിനെ അപേക്ഷിച്ച് 26 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തനസജ്ജമാണെന്നും സംസ്ഥാന ദുരന്തനിവാരണ സ്റ്റേറ്റ് കൺട്രോൾ റൂമിന്റെ ആഗസ്റ്റ് ഉച്ചക്ക് 2 മണിക്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ അറിയിച്ചു.
പി.എൻ.എക്‌സ്. 2937/2026
- Log in to post comments