Skip to main content

ലോകമേ തറവാട്: നോഹയുടെ പേടകവുമായി ട്രെസ്പാസേഴ്‌സ്

 

ആലപ്പുഴ: സമകാലിക കലയില്‍ നിന്നും അകലേയ്ക്ക് പോകുന്ന സമൂഹത്തെ തിരിച്ചു വിളിക്കുന്ന തരത്തിലാണ് ലോകമേ തറവാട് കലാ പ്രദര്‍ശനത്തിലെ ഓരോ പ്രദര്‍ശനവും. അതിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് നോഹയുടെ പേടകമെന്ന ആശയത്തില്‍ തീര്‍ത്ത ചുവര്‍ ചിത്രം . റോഡിലൂടെ പോകുന്നവര്‍ക്ക് പോലും വിസ്മയക്കാഴ്ചയൊരുക്കുന്ന തരത്തില്‍ പോര്‍ട്ട് മ്യൂസിയത്തിന്റെ മതിലിലാണീ ചിത്രം.

നിരവധി മനുഷ്യര്‍, സസ്യ-ജന്തുജാലങ്ങള്‍, ആധുനിക മനുഷ്യന്‍  എപ്പോഴും ആവശ്യമുള്ള ഗ്യാസ്, ഫോണ്‍, ടി.വി എന്നിവ ഉള്‍പ്പെടുന്നതാണീ കലാസൃഷ്ടി. കേരളത്തിലെ ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തെയാണ് ഇതിലൂടെ കലാകാരന്മാര്‍ പ്രതിഫലിപ്പിക്കുന്നത്. വിച്ചേദിക്കപ്പെട്ടതായി തോന്നുന്ന ചിത്രങ്ങള്‍, മതം, രാഷ്ട്രീയം, സ്വത്വം, സാംസ്‌കാരിക നില എന്നിവയിലേക്കുള്ള ഒരു സൂചനയും മലയാളികളുടെ ധാര്‍മികതയുടെ കലാപരമായ വാഗ്ദാനവുമാണ് ഈ കലാസൃഷ്ടി. ചുമര്‍ചിത്രം കാണികളെ ആസ്വദിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

വാഴയില്‍ പഴം കായ്ച്ചു കിടക്കുന്നു, പര്‍ദ്ദയണിഞ്ഞ സ്ത്രീ ഫോണില്‍ സംസാരിക്കുന്നു, കലങ്ങള്‍ ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നു, വലയെറിയുന്ന മത്സ്യത്തൊഴിലാളി, നാളികേരം, ചാക്യര്‍ അവതരണം ( പരമ്പരാഗത പ്രകടന കലാകാരന്‍), ആലിംഗനം ചെയ്യുന്ന രണ്ട് പുരുഷന്മാര്‍, ഇവയൊക്കെ ഈ കലാസൃഷ്ടിയില്‍ പ്രതിഫലനം ചെയ്തിട്ടുണ്ട്. ലൈംഗിക സ്വത്വം, സ്വവര്‍ഗ്ഗ പ്രണയം, മതം, സമുദായിക പൊരുത്തക്കേട് എന്നിവയുടെ സങ്കീര്‍ണമായ തലങ്ങളും ഇതിലൂടെ അവതരിപ്പിക്കുന്നു.

കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പ്രണവ്, വിഷ്ണുപ്രിയന്‍ കെ, ജിനില്‍ മണികന്ദന്‍, അമിത് പയ്യന്നൂര്‍, ബഷീര്‍ യു.കെ, ശ്രീരാഗ് കണ്ണന്‍, അരുണ്‍ ഗോപി, അംബാടി കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നാല് ദിവസമെടുത്താണീ ചിത്രം വരച്ചത്. 60, 15 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണീ ചിത്രം. 

date