Skip to main content

ടി.ഡി. മെഡിക്കൽ കോളജിലെ  ട്രയാജ് സംവിധാനം പരിഷ്‌ക്കരിക്കും

 

- ആംബുലൻസിൽ എത്തുന്ന രോഗികളെ ഉടൻ ട്രയാജിൽ പ്രവേശിപ്പിക്കും
- കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹം മൂന്നു മണിക്കൂറിനുള്ളിൽ നടപടി പൂർത്തീകരിച്ച് വിട്ടുനൽകും

ആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയ്ക്കുള്ള ട്രയാജ് സംവിധാനം പരിഷ്‌ക്കരിക്കും. എച്ച്. സലാം എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. 
ഒന്നാം വാർഡിനെ നാലു ദിവസത്തിനകം പുതിയ ട്രയാജ് സംവിധാനത്തിനായി ഒരുക്കും. കിടക്ക അടക്കമുള്ള സംവിധാനം സ്ഥാപിക്കും. ആംബുലൻസിൽ എത്തുന്ന രോഗികളെ ഉടൻ തന്നെ ട്രയാജ് സംവിധാനത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകും. രോഗികൾക്ക് കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാനാണിത്. കോവിഡ് രോഗികൾക്ക് അടിയന്തരചികിത്സ നൽകുന്നതിനായി മിനി ഐ.സി.യു. സംവിധാനത്തോടെയുള്ള ട്രയാജ് സംവിധാനവും ഒരുക്കാൻ തീരുമാനിച്ചു.  
കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സർക്കാർ മാർഗനിർദ്ദേശങ്ങളനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൂന്നു മണിക്കൂറിനകം വിട്ടുനൽകാനുള്ള നടപടിയായി. ഇതിനാവശ്യമായ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിക്കാൻ യോഗം തീരുമാനിച്ചു. രോഗികൾ മരിച്ചാൽ ഉടൻ വാർഡിൽനിന്നും ഐ.സി.യുവിൽനിന്നും പ്രത്യേകം തയാറാക്കിയ സ്ഥലത്തേക്ക് മാറ്റും. ഇവിടെനിന്നാണ് തുടർനടപടി സ്വീകരിക്കുക. ദേശീയ ആരോഗ്യദൗത്യത്തിൽനിന്നുള്ള ഫണ്ട് ചെലവഴിച്ച് ഐ.സി.യു. സൗകര്യമുള്ള 16 കിടക്കകൾ സജ്ജമാക്കാനുള്ള നടപടിയായി. കൂടുതൽ വീൽ ചെയറുകൾ വാങ്ങും. ദേശീയ ആരോഗ്യദൗത്യം മുഖേന ആശുപത്രിയിൽ കൂടുതൽ നഴ്‌സുമാരെയും അനുബന്ധ ജീവനക്കാരെയും നിയോഗിക്കാൻ ജില്ല കളക്ടർ എ. അലക്‌സാണ്ടർ നിർദേശം നൽകി. 
സബ് കളക്ടർ എസ്. ഇലക്യ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.ടി. വിജയലക്ഷ്മി, ഡോ. ടി.കെ. സുമ, ഡോ. പി. പത്മകുമാർ, ഡോ. സൈറു ഫിലിപ്പ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 
 

date