Skip to main content

ഗോത്ര പൈതൃകവും സംസ്‌കാരവും സംരക്ഷിക്കും*                                         *മന്ത്രി മുഹമ്മദ്‌റിയാസ്*

*

 

ഗോത്ര നാടിന്റെ പൈതൃകങ്ങളും സംസ്‌കാരവും സംരക്ഷിക്കുമെന്നും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുമെന്നും പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ്‌റിയാസ് പറഞ്ഞു. വൈത്തിരിയില്‍ എന്‍ ഊര് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം ദൈനംദിന ജീവിതവുമായി ഇടപെടുന്ന സംരംഭങ്ങള്‍ നാടിന് പുതിയ വഴികള്‍ തുറക്കും. ഇതിനൊരു ഉദാഹരണമായാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമവും മാറുക. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ എന്‍ ഊരിനെയും ഉള്‍പ്പെടുത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ വിനോദ സഞ്ചാരംഗത്തും വലിയ മുന്നേറ്റം സാധ്യമാകും. ഇതിനെല്ലാം ടൂറിസം വകുപ്പ് പൂര്‍ണ്ണ പിന്തുണ നല്‍കും. ഗ്രാമീണ വിനോദ സഞ്ചാര രംഗത്തെ ശക്തിപ്പെടുത്താന്‍ ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കും. ജനകീയ ടൂറിസം ലക്ഷ്യമാക്കിയ സ്ട്രീറ്റ് പദ്ധതിയും നാടിന് മുതല്‍ക്കൂട്ടാവും. ഇതോടെ ടൂറിസം ദൈനം ദിന ജീവിതത്തെ ഏറെ സ്വാധീനിക്കും. മൂന്ന് ജില്ലകളും രണ്ട് ഇതര സംസ്ഥാനങ്ങളും അതിരിടുന്ന വയനാടിന് വിനോദ സഞ്ചാരരംഗത്ത് അനന്ത സാധ്യതകളാണുള്ളത്. ഇതിനനുസരിച്ചുള്ള ടൂറിസം പദ്ധതികള്‍ തയ്യാറാക്കും. കോവിഡാന്തര കാലഘട്ടത്തില്‍ ജനവരി മുതല്‍ മാര്‍ച്ച് വരെ 38 ലക്ഷത്തോളം അഭ്യന്തര സഞ്ചാരികളാണ് ഇവിടെയെത്തി മടങ്ങിയത്. ഇതെല്ലാം കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ക്കായുള്ള സാധ്യത പഠനം നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പി യുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. മഴക്കാഴ്ച പ്രദര്‍ശന വിപണന ഭക്ഷ്യമേള ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ,  സബ്  കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി,  വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജീഷ്, എന്‍.കെ. ജ്യോതിഷ്‌കുമാര്‍, എന്‍ ഊര് ചാരിറ്റബില്‍  സൊസൈറ്റി സെക്രട്ടറി വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ഊര് സ്ഥാപക അംഗങ്ങള്‍, ഗോത്ര കലാകാരന്‍മാര്‍, പാരമ്പര്യ ഗോത്ര വിദഗ്ധര്‍, ആര്‍ക്കിടെക്ടുകള്‍, സി.എസ്.ആര്‍ ഫണ്ട് നല്‍കിയവര്‍ ,നിര്‍മ്മിതി കേന്ദ്ര തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

 

 *കല്‍പ്പറ്റ ബൈപ്പാസ് പ്രവൃത്തി 6 മാസത്തിനകം തീര്‍ക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം*

*കല്‍പ്പറ്റ- വാരാമ്പറ്റ, ബീനാച്ചി - പനമരം റോഡുകള്‍ 2 മാസത്തിനകം തീര്‍ക്കണം*

 

ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ അടിയന്തരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കര്‍ശന നിര്‍ദ്ദേശം. വിവിധ കാരണങ്ങളാല്‍ പ്രവൃത്തികളില്‍ പുരോഗതിയില്ലാത്ത ബീനാച്ചി- പനമരം റോഡ്, കല്‍പ്പറ്റ ബൈപാസ്, മേപ്പാടി- ചൂരല്‍മല റോഡ്, കല്‍പ്പറ്റ - വാരാമ്പറ്റ റോഡ്, എസ്.എച്ച്- പത്താംമൈല്‍ റോഡ് എന്നിവയുടെ കാര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. 

 

ജില്ലാ ആസ്ഥാനത്തെ ഏറ്റവും പ്രധാന റോഡായ കല്‍പ്പറ്റ ബൈപ്പാസ് നവീകരണം 6 മാസത്തിനകം പൂര്‍ത്തീകരിക്കാനും ഇല്ലെങ്കില്‍ പ്രവൃത്തി റദ്ദാക്കി കരാറുകാരനെ കരിമ്പട്ടിയില്‍ പെടുത്താനും കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന പൊതുമരാമത്ത് വകപ്പുമായി ബന്ധപ്പെട്ട ജില്ലാ അടിസ്ഥാന സൗകര്യ ഏകോപന സമിതി യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പൊട്ടിപ്പൊളിഞ്ഞ ബൈപ്പാസ് രണ്ടാഴ്ചയ്ക്കകം ഗതാഗത യോഗ്യമാക്കണം. ഇല്ലെങ്കില്‍ ഡി.എം. ആക്ട് പ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കും.

 

കല്‍പ്പറ്റ - വാരാമ്പറ്റ റോഡ് ജൂലൈ 30 നകവും പനമരം - ബീനാച്ചി റോഡ് രണ്ട് മാസത്തിനകവും പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ ടെര്‍മിനേഷന്‍ ഉള്‍പ്പെടെ കരാറുകാര്‍ക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കും. മേപ്പാടി - ചൂരല്‍മല റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് റവന്യൂ- പൊതുമരാമത്ത് - വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും എച്ച്.എം.എല്‍ പ്രതിനിധികളുടെയും യോഗം ഈ മാസം തന്നെ തിരുവനന്തപുരത്ത് ചേരും. പ്രവൃത്തി നീളുന്ന എസ്.എച്ച് - പത്താംമൈല്‍ 

റോഡിന്റെ ബാക്കി വര്‍ക്ക് തീര്‍ക്കുന്നതിന് ജൂണ്‍ 15 നകം ഷെഡ്യൂള്‍ തയ്യാറാക്കി പ്രവൃത്തി പുന:ക്രമീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ പ്രധാന മരാമത്ത് പദ്ധതികളില്‍ ഉള്‍പ്പെട്ട മാനന്തവാടി - കൈതക്കല്‍ റോഡ് പ്രവൃത്തിയും ചെക്കൊടിയൂര്‍ റോഡിന്റെ അപ്രോച്ച് റോഡ് ജോലിയും പൂര്‍ത്തിയായതില്‍ മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.

 

കല്‍പ്പറ്റ നിയോജക എം.എല്‍.എ ടി സിദ്ദിഖ് ആണ് തന്റെ മണ്ഡലത്തില്‍ അനന്തമായി നീളുന്ന പ്രവൃത്തികളുടെ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഒ.ആര്‍. കേളു എം.എല്‍.എ. മാനന്തവാടി മണ്ഡലത്തിലെ പ്രശ്‌നങ്ങളും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എക്ക് വേണ്ടി ടി.സിദ്ദിഖ് ബത്തേരി മണ്ഡലത്തിലെ വിഷയങ്ങളും മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാര്‍, ജോയിന്റ് സെക്രട്ടറി സീറാം സാംബശിവറാവു, ഡി.ഐ.സി.സി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എസ്.സുഹാസ്, ജില്ലാ കളക്ടര്‍ എ.ഗീത, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, പി.ഡബ്ല്യു.ഡി.യുടെ ഒന്‍പത് ചീഫ് എഞ്ചിനീയര്‍മാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ഗോകുല്‍ദാസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

വയനാട് ജില്ലയുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മന്ത്രി പറഞ്ഞു. ടൂറിസത്തിന് വലിയ പ്രാധാന്യമുള്ള ജില്ലയിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ജില്ലയുടെ ചരിത്രത്തില്‍ തന്നെ റിക്കാര്‍ഡ് ആഭ്യന്തര സഞ്ചാരികളാണ് ഈ വര്‍ഷം ആദ്യ പാതത്തില്‍ വയനാട്ടിലെത്തിയത്. ടൂറിസം വികസിക്കുന്നതിനോടൊപ്പം പശ്ചാത്തല സൗകര്യങ്ങളും നല്ല നിലയില്‍ വേണ്ടതിനാല്‍ വയനാട്ടിലെ റോഡുകള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

 

വയനാട് തുരങ്കപാത, കാട്ടിക്കുളം പനവലി റോഡ്, മാനന്തവാടി പേരിയ റോഡ്, വൈത്തിരി തരുവണ റോഡ്, കമ്പളക്കാട് കൈനാട്ടി റോഡിന്റെ റീടെയ്ന്‍ വാള്‍ നിര്‍മ്മാണം, അപ്റോച്ച് റോഡില്ലാതെ 7 വര്‍ഷത്തോളമായി കിടക്കുന്ന മുട്ടില്‍ 14-ാം വാര്‍ഡിലെ മടക്കത്തി പാലം, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള കാരാപ്പുഴ റോഡ്, കാക്കവയല്‍ കൊളവയല്‍ കേണിച്ചിറ പുല്‍പ്പള്ളി റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

date