കായംകുളം ഗവ: ഐ.ടി.ഐ., സ്റ്റേഡിയം നിർമാണം; ഭൂമി ഉടമയ്ക്ക് ന്യായവില ഉടൻ നൽകാൻ നിർദേശിച്ച് മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് ഐ.ടി.ഐയും സ്റ്റേഡിയവും നിർമിക്കാനായി നഗരസഭ ഏറ്റെടുത്ത ഭൂമിയുടെ ഉടമയ്ക്ക് ഒരാഴ്ചയ്ക്കകം വിലനിർണയം നടത്താനും ന്യായവില ഉറപ്പാക്കാനും നിർദേശം നൽകി മന്ത്രി പി.പ്രസാദ്. കായംകുളം ഒന്നാംകുറ്റി സ്വദേശി തോമസ് ജേക്കബാണ് തന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തു നഗരസഭ ഏറ്റെടുത്തതിന് ശേഷം ന്യായവില ലഭിച്ചില്ലെന്ന പരാതിയുമായി കാർത്തികപ്പള്ളി താലൂക്ക്തല അദാലത്തിൽ എത്തിയത്.
ഒൻപത് വർഷം മുൻപാണ് തോമസിന്റെ അമ്മയുടെ പേരിലുള്ള വസ്തു ഐ.ടി.ഐയും സ്റ്റേഡിയവും നിർമ്മിക്കുന്നതിനായി നഗരസഭ സമ്മതപത്രം വാങ്ങിയത്. എന്നാൽ രണ്ടു വർഷം മുൻപ് 'അമ്മ മരിച്ചതിനു ശേഷം അവകാശിയായ മകൻ തോമസിന് ഭൂമിയുടെ വില നൽകുന്നതിനായി ഒരു നടപടിയും കൈകൊണ്ടിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു.
പരാതി പരിഗണിച്ച മന്ത്രി പി.പ്രസാദ് ഒരാഴ്ചയ്ക്കകം വസ്തുവിന് സ്യുറ്റബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ ആലപ്പുഴ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോട് നിർദേശിച്ചു. ഒരാഴ്ചയ്ക്കകം ഭൂമിയുടെ വിലനിർണയം നടത്തി സാക്ഷ്യപത്രം നൽകാൻ കാർത്തികപ്പള്ളി തഹസിൽദാറിനും നിർദേശം നൽകി. ഭൂമിയിൽ അനധികൃതമായി നികത്തിയ നീർച്ചാൽ പുനഃസ്ഥാപിക്കാനും മന്ത്രി നിർദേശിച്ചു.
- Log in to post comments