Skip to main content

ജനറല്‍ ആശുപത്രിയിലെ പുതിയ ഏഴുനില ഒ പി ബ്ലോക്ക് 27 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

*117 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്
*അത്യാധുനിക എം ആര്‍ ഐ സ്‌കാന്‍, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ എന്നിവ സജ്ജം

ആലപ്പുഴയുടെ ആതുരസേവന രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഏഴു നിലയിലുള്ള പുതിയ ഒ പി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 27 ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നാടിന് സമര്‍പ്പിക്കും. എച്ച് സലാം എംഎല്‍എ, നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ എന്നിവര്‍ ഉദ്ഘാടനത്തിന് മുന്നോടിയായി അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആശുപത്രി സന്ദര്‍ശിച്ചു. ജീവിതശൈലീ രോഗവുമായെത്തുന്നവര്‍ക്ക് ഒരു സെന്ററില്‍ നിന്ന് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി മരുന്ന് ലഭ്യമാകുന്ന സംവിധാനം 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ ആലപ്പുഴ ജില്ലയില്‍ ആദ്യമായാണ് സ്ഥാപിക്കപ്പെടുന്നതെന്ന് എംഎല്‍എ പറഞ്ഞു.  
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്നതും ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനവുമായ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനസജ്ജമായത്. 
കിഫ്ബി ഫണ്ടായ 117 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ചികില്‍സാ ഉപകരണങ്ങളടക്കം ഒരുക്കി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലയിലെ ആദ്യ എംആര്‍ഐ സ്‌കാന്‍, ജീവിതശൈലി രോഗനിര്‍ണയത്തിനും ചികില്‍സക്കുമുള്ള 360 ഡിഗ്രി മെറ്റബോളിക് സെന്ററുമടക്കമുള്ള സംവിധാനങ്ങളാണ് ഇവിടെ സജ്ജമായിട്ടുള്ളത്.    
ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒപി കൗണ്ടര്‍, മെഡിക്കല്‍ ഒ പി, ഒപി ഫാര്‍മസി, അത്യാധുനിക എം ആര്‍ ഐ സ്‌കാന്‍, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, എക്‌സ് റേ എന്നിവയാണുള്ളത്. മറ്റു നിലകളിലായി അസ്ഥിവിഭാഗം ഒ പി, കുട്ടികളുടെ ഒ പി,  ഒഫ്താല്‍മോളജി ഒ പി, മാമേഗ്രാം, എന്‍സിഡി ഒ പി, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍, ഡെന്റല്‍ ഒ പി, ഇ എന്‍ ടി ഒ പി, ചെസ്റ്റ് മെഡിസിന്‍ ഒ പി, സര്‍ജറി ഒ പി, പി എം ആര്‍ ഒ പി, കാന്‍സര്‍ ഒ പി, എന്നിവയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ പി കളായ കാര്‍ഡിയോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ  പീഡിയാട്രി, മെഡിസിന്‍, കാന്‍സര്‍ എന്നീ വിഭാഗങ്ങളുടെ ഐ പി സേവനം കൂടി ഇവിടെ ലഭ്യമാകും. ഏഴാംനിലയില്‍ നൂതനമായ ലബോറട്ടറി, എംആര്‍എല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം എന്നിവയും പ്രവര്‍ത്തിക്കും. രണ്ടു നില പൂര്‍ണമായും കിടത്തിചികില്‍സയ്ക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. 
ലിഫ്റ്റ്, റാമ്പ്, പബ്ലിക് അഡ്രസ് സിസ്റ്റം എന്നിവയും ലാബ് സാമ്പിള്‍ കളക്ഷന്‍ സൗകര്യവും താഴത്തെ നിലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
മാരാരിക്കുളം മുതല്‍ പുന്നപ്രവരെയുള്ള ഭാഗത്തുണ്ടാകുന്ന റോഡപകടങ്ങള്‍, ടൂറിസം, മല്‍സ്യമേഖലകളിലുണ്ടാകുന്ന അത്യാഹിതങ്ങള്‍, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം തുടങ്ങിയവയിലൊക്കെ ആളുകള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയെ മികവിന്റെ പാതയിലെത്തിക്കാന്‍ 2020 ഫെബ്രുവരി 9 നാണ് പുതിയ കെട്ടിടനിര്‍മാണം തുടങ്ങിയത്. 2000ത്തോളം പോര്‍ ദിനവും ചികില്‍സ തേടിയെത്തുന്ന ആശുപത്രിയില്‍ 400 കിടക്കകളാണുള്ളത്. ഇതില്‍ 53 ബെഡുകള്‍ കാത്ത് ലാബിനും 12 ബെഡ് ഡയാലിസിസിനുമാണുള്ളത്. ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയായി ഉയര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ സമുച്ഛയം ഒരുക്കിയത്. 
(പി.ആര്‍./എ.എല്‍.പി./2157) 

date