Skip to main content

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സിറ്റ് ഹോം ആലപ്പുഴയില്‍; ഉദ്ഘാടനം 28 ന് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സിറ്റ് ഹോം ഒക്ടോബര്‍ 28 ന് ആലപ്പുഴ വലിയകുളത്ത് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശ പൗരന്മാരെയും പാസ്‌പോര്‍ട്ട് കാലാവധിക്ക് ശേഷമോ വിസ കാലാവധിക്ക് ശേഷമോ രാജ്യത്ത് നിയമാനുസൃതമല്ലാതെ തുടരുന്ന വിദേശ പൗരന്മാരെയും, മറ്റുവിധത്തില്‍ സംരക്ഷണം ആവശ്യപ്പെടുന്നരായ വിദേശ പൗരന്മാരെയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ താല്‍ക്കാലികമായി താമസിപ്പിക്കുന്നതിനുള്ള സാമൂഹ്യനീതി വുപ്പിന് കീഴിലുള്ള സംവിധാനമാണ് ട്രാന്‍സിറ്റ് ഹോം. പുരുഷന്‍മാര്‍ക്കുള്ള ട്രാന്‍സിറ്റ് ഹോം നിലവില്‍ കൊല്ലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 
ആലപ്പുഴ നഗരപരിധിയില്‍ വലിയകുളത്തുള്ള കെട്ടിടം നവീകരിച്ച് ട്രാന്‍സിറ്റ് ഹോമിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്ന് സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ സാമൂഹ്യനീതി ഡയറക്ടര്‍ അനുവദിച്ചിരുന്നു. നിര്‍മ്മിതി കേന്ദ്രം മുഖേനെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 
ട്രാന്‍സിറ്റ് ഹോം മനേജരുടെ ചുമതല നിര്‍വ്വഹിക്കുന്നതിന് പ്രൊബേഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സിറ്റ് ഹോം മാര്‍ഗ്ഗ നിര്‍ദേശപ്രകാരം സ്ഥാപനത്തിന്റെ സുരക്ഷാ ചുമതല പോലീസിനാണ്. ജില്ലാ മജിസ്‌ട്രേറ്റ് അധ്യക്ഷനായ എട്ട് അംഗങ്ങളുള്ള ജില്ലാ മൂല്യനിര്‍ണ്ണയ കമ്മിറ്റി ആണ് ട്രാന്‍സിറ്റ് ഹോമിന്റെ പ്രവര്‍ത്തനവും നടത്തിപ്പും വിലയിരുത്തേണ്ടത്. 
എച്ച്. സലാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന യോഗത്തില്‍ കെ.സി.വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ്, സാമൂഹ്യനീതി ഡയറക്ടര്‍ ജി പ്രിയങ്ക, സബ് ജഡ്ജ് പ്രമോദ് മുരളി, ജില്ലാ പൊലീസ് സൂപ്രണ്ട് മോഹനചന്ദ്രന്‍, നഗരസഭ അധ്യക്ഷ ജയമ്മ കെ.കെ., ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ പുന്നക്കല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അബീന്‍ എ.ഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ നസീര്‍.ബി, ജില്ലാ ജയില്‍ സൂപ്രണ്ട് അംജിത്ത്. എ, പ്രൊബേഷന്‍ ഓഫീസര്‍ സന്തോഷ്.എസ് എന്നിവര്‍ പങ്കെടുക്കും.

date