മിത്രക്കടവ് ആറാട്ടുപുഴ കടവിൽ ബാരിക്കേട് കെട്ടി സംരക്ഷണം ഒരുക്കുന്നതിന് അടിയന്തര നടപടി -മന്ത്രി വി.എൻ. വാസവൻ
ആലപ്പുഴ: ചെങ്ങന്നൂരിലെ മിത്രക്കടവ് ആറാട്ടുപുഴ കടവിൽ ബാരിക്കേട് കെട്ടി തീർത്ഥാടകർക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മുഴുവൻ തീർത്ഥാടകർക്കും സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണം. ചെങ്ങന്നൂരിൽ ശബരിമല തീർഥാടനകാലം അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
സംരക്ഷണഭിത്തി നിർമ്മിച്ച് ആറാട്ടുപുഴ കടവ് വൃത്തിയാക്കി അയ്യപ്പന്മാർക്ക് അപകടമില്ലാതെ ആക്കി മാറ്റുന്നതിന് മുൻഗണന നൽകും. ഇത് സംബന്ധിച്ച് ജനവിഭവ വകുപ്പ് മന്ത്രിയുമായി സംസാരിക്കുമെന്ന് മന്ത്രി വാസവൻ പറഞ്ഞു.ഇതിനായി 3. 32 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. റോഡിൽ ദിശാ ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം.പൊതുമരാമത്ത് വകുപ്പിൻ്റെ ശേഷിക്കുന്ന റോഡുകൾ വൃത്തിയാക്കി സുഗമമായ തീർത്ഥാടനം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. അയ്യപ്പൻമാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി ചെങ്ങന്നൂരിൽ നിന്ന് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തണമെന്ന് നിർദ്ദേശം നൽകി. 60 സർവീസുകൾ കൂടുതലായി ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ റിസർവേഷൻ വർദ്ധിപ്പിക്കും.വിവിധ ഭാഷകളിൽ ഇൻഫർമേഷൻ നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തും.വിവിധ വകുപ്പ് സ്റ്റാളുകൾക്കുള്ള സ്ഥലം വേർതിരിച്ച് നൽകിയതായി റെയിൽവേ ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഗ്രാൻഡ് വർദ്ധിപ്പിക്കുന്നതിന് നഗരസഭ ഔദ്യോഗികമായി കത്ത് നൽകുന്നതിന് മന്ത്രി നിർദേശിച്ചു.
ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും നീക്കം ചെയ്യുന്നതും സംസ്കരിക്കുന്നതുമായ കാര്യങ്ങൾ നഗരസഭയും ശുചിത്വമിഷനും ചേർന്ന് നിർവഹിക്കണം. സീവേജ് ട്രീറ്റ്മെന്റ് പ്ലാൻ്റിൻ്റെ അഭാവത്തിൽ മൊബൈൽ സംവിധാനങ്ങൾ പരിഗണിക്കണം.
ദേവസ്വം ബോർഡ് തങ്ങളുടെ സ്ഥലത്ത് 36 ടോയ്ലറ്റുകൾ സ്ഥാപിക്കും.റവന്യൂ, നഗരസഭ, ആരോഗ്യം,ലീഗൽ മെട്രോളജി , ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ് എന്നിവയുടെ സംയുക്ത സ്ക്വാഡ് ആഹാരപദാർത്ഥങ്ങളുടെയും മറ്റും ഗുണനിലവാരം, വില എന്നിവയുടെ സ്ഥിരത ഉറപ്പാക്കും. പോലീസ് കൺട്രോൾ റൂം , എയിഡ് പോസ്റ്റുകൾ പ്രവർത്തിപ്പിക്കും. പ്രീപെയ്ഡ് കൗണ്ടറും തുടങ്ങും. റെയിൽവേയിൽ ആരോഗ്യവകുപ്പ് ആംബുലൻസ് സൗകര്യമൊരുക്കും. കൂടുതൽ ഫസ്റ്റ് എയ്ഡ് സെൻററുകൾ ആരംഭിക്കും.അധിക മരുന്നും ശേഖരിക്കുന്നുണ്ട്. തീർത്ഥാടകരിൽ നിന്ന് അമിതവിലയിടക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ്. പ്രശാന്ത്, മെമ്പർമാരായ ജി. സുന്ദരേശൻ, അഡ്വ എ.അജികുമാർ, ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശോഭാ വർഗീസ് , തദ്ദേശഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ,
നഗരസഭ വൈസ് ചെയർമാൻ കെ. ഷിബുരാജൻ, ചെങ്ങന്നൂർ ആർ ഡി. ഒ ജെ.മോബി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments