Skip to main content

വേമ്പനാട് കായല്‍ സംരക്ഷിക്കാന്‍ ജൈവവൈവിധ്യ പരിപാലന സമിതികളും സിഎസ്ആര്‍ ഫണ്ടും ഉപയോഗപ്പെടുത്തണം: ശില്‍പശാല

വേമ്പനാട് കായല്‍ നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങളിലെ ആശങ്കകളും പരിഹാരനിര്‍ദേശങ്ങളിലെ പ്രതീക്ഷകളും പങ്കുവെച്ച് ശില്‍പശാല. വേമ്പനാട് കായല്‍ പുരുജ്ജീവനവും സംരക്ഷണവും എന്ന വിഷയത്തില്‍ ആലപ്പുഴ കയര്‍ ക്രാഫ്റ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഏകദിന ശില്‍പശാലയിലാണ് വേമ്പനാടിനെക്കുറിച്ചുള്ള വിദഗ്ധരുടെയും പ്രദേശവാസികളുടെയും ഉത്കണ്ഠങ്ങളും പ്രതീക്ഷകളും നിറഞ്ഞത്. 
രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്ത ശില്‍പശാലയില്‍ വേമ്പനാട് കായലുമായി ബന്ധപ്പെട്ട  കൃഷി, മത്സ്യബന്ധനം, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, കാലാവസ്ഥാ വ്യതിയാനം, വിനോദസഞ്ചാരം തുടങ്ങിയ വിവിധ വിഷയമേഖലകളില്‍ വിഷയാവതരണം നടന്നു. സംസ്ഥാന ജൈവവൈവിധ്യ  ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ വി ബാലകൃഷ്ണന്‍,  എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ബയോസയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍  ഡോ. ഇ.കെ. രാധാകൃഷ്ണന്‍,  കുമരകം കെ വി കെയിലെ പ്രൊഫസറും മേധാവിയുമായ ഡോ. ജി. ജയലക്ഷ്മി എന്നിവര്‍ പ്രസീഡിയം നയിച്ചു.
മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റവും മൂലമുണ്ടാകുന്നവെള്ളപ്പൊക്കവും അതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും കുടിവെള്ള പ്രശ്‌നങ്ങളും, മത്സ്യലഭ്യതകുറയുന്നത് ജീവനോപാധിയെ ബാധിക്കുന്നതുമാണ് ആലപ്പുഴ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് മുന്‍ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക്ക് ചൂണ്ടിക്കാണിച്ചു.ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്ത അദ്ദേഹം പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ രൂപീകരിക്കുകയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ അവ നടപ്പിലാക്കുകയുമാണ് വേണ്ടതെന്നുംകൂട്ടിച്ചേര്‍ത്തു.
സുസ്ഥിര വികസനമാണ് നമുക്ക് ആവശ്യമെന്നും അത് മാത്രമാണ് സ്ഥായിയായി നിലനില്‍ക്കുന്നതെന്നും ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍         ഡോ. ഉമ്മന്‍ വി. ഉമ്മന്‍ അഭിപ്രായപ്പെട്ടു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പെഴ്‌സണായും എറണാകുളം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ കോ ചെയര്‍പെഴ്‌സണ്‍മാരായും മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെ അംഗങ്ങളാക്കിയും വിപുലമായ സംയുക്ത ജൈവ വൈവിധ്യ പരിപാലന സമിതി രൂപീകരിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. റാംസര്‍ സൈറ്റായതിനാല്‍ വേമ്പനാട് കായലിനെ സംരക്ഷിക്കേണ്ട നിയമപരമായ ബാധ്യതയുണ്ടെന്നും വേമ്പനാട് കായല്‍ ഇല്ലെങ്കില്‍ മധ്യകേരളമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേമ്പനാട് കായലിലെ എക്കല്‍ കാര്‍ബണ്‍ ഖനിയാണെന്നും ഇത് ഫപ്രദമായി ഉപയോഗിക്കാനാവണമെന്നും കൃഷിയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയം അവതരിപ്പിച്ച് അന്താരാഷ്ട്ര കായല്‍ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജി പദ്മകുമാര്‍ പറഞ്ഞു. കായലിന്റെ വശങ്ങളില്‍ കണ്ടല്‍ വെച്ചു പിടിപ്പിച്ച് ബ്ലൂ കാര്‍ബണ്‍ എക്കോ സിസ്റ്റം ഉണ്ടാക്കണം. ഇതിനായി സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തണം. ഈ ജൈവ സംരക്ഷണ കവചം കാര്‍ബണ്‍ ട്രേഡിങ്ങിന് ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. 
കെടിഐഎല്‍ മാനേജിംഗ് ഡയറക്ടറായ മനോജ് കുമാര്‍ കിനി ടൂറിസവുമായി ബന്ധപ്പെട്ട കുട്ടനാടിന്റെ സാധ്യതകളെപ്പറ്റി സൂചിപ്പിച്ചു. ടൂറിസം ഭൂപടത്തില്‍ വേമ്പനാടിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്തുന്നതിനായി നടപടികള്‍ സ്വീകരിക്കണം. ആളുകളുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്നും ജനങ്ങള്‍ വികസനത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിന് ശ്രീലങ്ക പോലുള്ള മറ്റ് രാജ്യങ്ങളുമായി മത്സരിക്കേണ്ടിവരുന്നു. അന്താരാഷ്ട്രതലത്തിലുള്ള ടൂറിസ്റ്റ് സ്‌പോട്ടായി മാറണമെങ്കില്‍ അത് നേടുന്നതിനായുള്ള പരിശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേമ്പനാട് കായലിന്റെ വിസ്തൃതിയും ആഴവും ജലസംഭരണ ശേഷിയും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്ന് കുഫോസ് സിഎആര്‍എംസി 
പ്രൊഫസറും ചെയര്‍മാനുമായ ഡോ. എം. സഞ്ജീവന്‍ അഭിപ്രായപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി ആഴത്തിലുള്ള പഠനങ്ങള്‍ നടത്തണമെന്നും മിന്നല്‍ പ്രളയം പോലുള്ള അവസ്ഥകള്‍ മറികടക്കുന്നതിനായി വേമ്പനാട് കായലിന്റെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും സമുദ്രനിരപ്പിലെ വര്‍ധനവും അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണവും ഗുരുതര വിഷയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാലിന്യ സൂചകങ്ങളില്‍ വേമ്പനാട് കായലിലെ ജലം വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍  ശ്രീകല എസ് സൂചിപ്പിച്ചു. മലിനീകരണ സ്രോതസ്സുകളെപ്പറ്റിയും ഹൗസ് ബോട്ടുകളുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ചും കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമല്ലായെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ബ്ലോക്ക്തലത്തില്‍ മഴ അളക്കുന്നതിനായി മഴമാപിനി നിര്‍മ്മിക്കേണ്ടത് ആവശ്യമാണെന്നും ഇങ്ങനെ ലഭ്യമാകുന്ന വിവരങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് അത്യാവശ്യമാണെന്നും ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്തി മഴയുടെ പാറ്റേണുകള്‍ മനസ്സിലാക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനും സാധിക്കുമെന്നും സി ഡബ്ല്യു ആര്‍ ഡി എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി.  സാമുവേല്‍ അഭിപ്രായപ്പെട്ടു.
ആലപ്പുഴ ചേര്‍ത്തല അര്‍ബന്‍ അഗ്ലോമറേഷന്‍ സംബന്ധിച്ചും നഗരങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ അനന്തരഫലമായി മാലന്യത്തില്‍ ഉണ്ടായ വര്‍ദ്ധനവ് സംബന്ധിച്ചും സെപ്റ്റിക് ടാങ്കുകളുടെ അശാസ്ത്രീയ നിര്‍മ്മാണം ഗുരുതര പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ടാഗ്‌സ് ഫോറം ഡയറക്ടര്‍ രോഹിത് ജോസഫ് അഭിപ്രായപ്പെട്ടു. 
വേമ്പനാട് കായലിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും കായലിന്റെ പൂര്‍ണതോതിലുള്ള വീണ്ടെടുപ്പിനു ആവശ്യമായ എല്ലാവിധ സഹകരണങ്ങളും ജില്ലാ ഭരണകൂടത്തിന് നല്‍കുമെന്നും കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് അറിയിച്ചു.
മുന്‍ ഡി.ജി.പി കെ ഹോര്‍മിസ് തരകന്‍, പുളിങ്കുന്നിലെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസര്‍ ഡോ. സുനില്‍ കുമാര്‍ എന്‍, എംഎസ്എസ്ആര്‍ആര്‍എസ് മങ്കൊമ്പ് പ്രൊഫസര്‍ ഡോ. എം. സുരേന്ദ്രന്‍, തിരുവല്ല മാര്‍ത്തോമ കോളേജ് റിട്ട പ്രൊഫസര്‍ ഡോ. ജോണ്‍ മത്തായി, വിവിധ നെല്‍കര്‍ഷകര്‍, മല്‍സ്യ കര്‍ഷകര്‍, വിവിധ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, വിവിധ വിഷയ മേഖല വിദഗ്ദ്ധര്‍ എന്നിവര്‍ സെമിനാറിന് ശേഷം പ്രതികരണം നടത്തി. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ വിവിധ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിഷയമേഖല വിദഗ്ധര്‍ എന്നിവര്‍ സജീവമായി പങ്കെടുക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുകയും ചെയ്തു.  ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ സി. പ്രേംജി നന്ദി പറഞ്ഞു

date