Skip to main content

വാട്ടര്‍അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കും; ആദ്യ പദ്ധതി ആലപ്പുഴയില്‍: മന്ത്രി റോഷി അഗസ്റ്റിന്‍ *കൊമ്മാടിയിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ച് ഗസ്റ്റ് ഹൗസ് സ്ഥാപിക്കും

വാട്ടര്‍ അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും ഇതിലെ ആദ്യ പദ്ധതി ആലപ്പുഴയിലെ കൊമ്മാടിയില്‍ സ്ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആലപ്പുഴ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച നാല് ജലസംഭരണികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജല അതോറിറ്റിക്ക് സാമ്പത്തിക ബാധ്യതകള്‍ക്കനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. ജീവനക്കാരുടെ ശമ്പളം, കറന്റ് ചാര്‍ജ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കൊക്കെ ധാരാളം പണം കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ജല അതോറിറ്റിക്ക് കീഴിലുള്ള ഭൂമിയും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ജലേതര വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. ഇതിലെ ആദ്യപദ്ധതി ആലപ്പുഴ ജില്ലയിലെ കൊമ്മാടിയില്‍ നടപ്പാക്കും. കൊമ്മാടിയിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ച് രണ്ടര ഏക്കര്‍ വരുന്ന ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ ഗസ്റ്റ് ഹൗസ് സ്ഥാപിക്കുമെന്ന് കൊമ്മാടിയില്‍ ജലസംഭരണി ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു.  
ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. എം എല്‍ എ യുടെ മികച്ച ഇടപെടല്‍ മൂലമാണ് ഇവിടെ വേഗം നിര്‍മാണ നടപടികള്‍ പൂര്‍ത്തീകരിക്കാനായതെന്ന് മന്ത്രി പറഞ്ഞു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞു വരുകയാണ്. അതേസമയം സമുദ്രജല നിരപ്പ് ഉയര്‍ന്നു വരുകയുമാണ്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനാണ് ശ്രമം. സുസ്ഥിര സ്രോതസ്സുകളില്‍ നിന്ന് ജലം ശേഖരിച്ച് ട്രീറ്റ് ചെയ്ത് കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കഴിഞ്ഞ 60 വര്‍ഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങളില്‍ മാത്രമാണ് കുടിവെള്ളം എത്തിക്കാനായതെങ്കില്‍ ഈ സര്‍ക്കാരിന് രണ്ടരവര്‍ഷം കൊണ്ട് 20 ലക്ഷത്തോളം കുടുംബങ്ങളില്‍ കൂടി കുടിവെള്ളം എത്തിക്കാനായി. ഇപ്പോള്‍ സംസ്ഥാനത്തെ 37 ലക്ഷത്തിലധികം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി, ജലജീവന്‍ മിഷന്‍, അമൃത് പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായതായും എല്ലാ കുടുംബങ്ങളിലു ഉടന്‍ കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും മന്ത്രി പറഞ്ഞു. 
പി പി ചിത്തരഞ്ജന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും  മണ്ഡലത്തില്‍ 450 കി മി. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്നും എം എല്‍ എ പറഞ്ഞു. നഗരത്തിലെ 2.16 ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കാനായി 450 കോടിയോളം ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. 
ആലപ്പുഴ നഗരസഭ അമൃത്, കിഫ്ബി പദ്ധതികള്‍ മുഖാന്തിരം വടികാട്, തത്തംപ്പള്ളി, ചാത്തനാട്, കൊമ്മാടി എന്നിവിടങ്ങളില്‍ 28.63 കോടി രൂപ ചെലവഴിച്ചാണ് ജലസംഭരണികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.  
കൊമ്മാടിയിലെ 21 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, തത്തംപള്ളി 12 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, ചാത്തനാട്ടെ 16 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, 5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണി, വടികാടുള്ള 16 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്ന തതല ജലസംഭരണി, 3 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. 
ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയായി. ചാത്തനാട് നടന്ന ചടങ്ങില്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഹരികൃഷ്ണന്‍ എം
റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജലസംഭരണികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച മലപ്പുറത്തെ മിഡ്‌ലാന്‍ഡ് കണ്‍സ്ട്രക്ഷന്‍ അധികൃതരെ മന്ത്രി ആദരിച്ചു.  ചാത്തനാടും കൊമ്മാടിയിലും സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങുകളില്‍ ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ ജയമ്മ, ജനപ്രതിനിധികളായ ഗോപിക വിജയപ്രസാദ്, എം ആര്‍ പ്രേം, റീഗോ രാജു, കെ ബാബു, മോനിഷ ശ്യാം, ബിജി ശങ്കര്‍, വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയര്‍ ജിനീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date