Skip to main content

ഭൂമി തരംമാറ്റൽ അദാലത്തിന് ജില്ലയിൽ തുടക്കമായി -അമ്പലപ്പുഴയിലെ ആദ്യ അദാലത്തിൽ 223 കേസുകൾ തീർപ്പാക്കി

ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സർക്കാർ നിർദ്ദേശ പ്രകാരം സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകള്‍ക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ ആദ്യ അദാലത്ത് ജില്ല കളക്ടർ അലക്സ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്കിൽ താലൂക്ക് ഓഫീസ് ഹാളിൽ നടന്നു. അദാലത്തിൽ ഈ വർഷം ആഗസ്റ്റ് 31 വരെയുള ഫീസിളവിനർഹതയുള്ള ( 25 സെൻ്റിൽ താഴെ) ഫോം 6 അപേക്ഷകളും, ഡാറ്റാ ബാങ്കിൽ നിന്നു ഒഴിവാക്കുന്നതിനായുള്ള ഫോം 5  അപേക്ഷകളുമാണ് പരിഗണിച്ചിട്ടുള്ളത്. അദാലത്തിൽ 223 കേസുകൾ തീർപ്പാക്കി. ഈ കാലയളവിലെ തീർപ്പാക്കാൻ ശേഷിയ്ക്കുന്ന കേസുകളിൽ നവംബർ 30 നുളളിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് ജില്ല കളക്ടർ പറഞ്ഞു. ഓഗസ്റ്റ് 31 വരെ ലഭിച്ച അപേക്ഷകൾ എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ല കളക്ടർ നിർദ്ദേശം നൽകി. 
അദാലത്തിൽ എ.ഡി.എം ആശാ സി.എബ്രഹാം, അമ്പലപ്പുഴ താലൂക്ക്  തരംമാറ്റനടപടികളുടെ ചുമതല വഹിക്കുന്ന
ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജോളി ജോസഫ്,  അമ്പലപ്പുഴ തഹസിൽദാർ അൻവർ.എസ്, വില്ലേജ് ഓഫീസർമാർ, കൃഷ് ഓഫീസർമാർ എന്നിവരും മറ്റു റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. അദാലത്ത് വൈകിട്ട് 5 മണിയ്ക്ക് അവസാനിച്ചു.
റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ പ്രത്യേക നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന അദാലത്ത് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടക്കുക. നിലവിലുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കലാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 2024 സെപ്തംബറോടെ സംസ്ഥാനത്തെ 27 ആര്‍ഡിഒ മാര്‍ക്കൊപ്പം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി തരംമാറ്റ അപേക്ഷകള്‍ പരിഗണിക്കാനുള്ള അധികാരം നല്‍കി നിയമസഭ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ആര്‍ഡിഒ മാരും ഡെപ്യൂട്ടി കളക്ടര്‍മാരുമാണ് ഇപ്പോള്‍ തരം മാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചത്.

date