കോടതി പാലം;അടുത്ത ആഴ്ച മുതൽ പൈലിങ് ജോലികൾ തുടങ്ങും -വെള്ളിയാഴ്ച മുതൽ ഗതാഗത ക്രമീകരണം
ആലപ്പുഴ: കൂടുതൽ സൗകര്യങ്ങളോടെ പൊളിച്ചു പണിയുന്ന കോടതി പാലത്തിന്റെ പൈലിങ് ജോലികൾ അടുത്ത ആഴ്ച തുടക്കത്തിൽ തന്നെ ആരംഭിക്കാൻ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ഇതിനു മുന്നോടിയായി വരുത്തേണ്ട ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ജില്ലാ പോലീസ് മേധാവി എം പി മോഹന ചന്ദ്രൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ റിജോ തോമസ് മാത്യു,എ എം വി ഐ ബിജോയ് എസ് , വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വൈ എം സി എ ജംഗ്ഷന് കിഴക്കുവശം ബിസ്മി മുതൽ കോടതി പാലം വരെയുള്ള തോടിന് വടക്കുഭാഗത്തുള്ള പ്രാരംഭ പൈലിങ് ജോലികൾ ആണ് അടുത്ത ആഴ്ച ആരംഭിക്കുക. ഇതിനു മുന്നോടിയായി എട്ടാം തീയതി മുതൽ വൈ എം സി എ ക്ക് കിഴക്കോട്ടുള്ള തോടിന്റെ വടക്കുഭാഗത്തെ റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചു വിടാനും തീരുമാനമായി. പ്രാരംഭഘട്ടത്തിൽ യാത്രക്കാർക്ക് പരമാവധി ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. നിലവിൽ ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ വെള്ളിയാഴ്ച മുതൽ തോടിന്റെ തെക്കുവശത്തുള്ള നിലവിലെ റോഡിലൂടെ കടത്തിവിടും. ഇതിനുള്ള സൗകര്യാർത്ഥം കോടതി പാലത്തോട് ചേർന്നുള്ള മുല്ലക്കൽ ജംഗ്ഷനിലെ മീഡിയൻ നീക്കം ചെയ്യും. കോടതി പാലത്തിൻറെ പൊളിക്കുന്ന ജോലികൾ മുല്ലക്കൽ ചിറപ്പ് കഴിഞ്ഞതിനു ശേഷമേ ആരംഭിക്കൂ. ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായി കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ,പൊതുമരാമത്ത് റോഡ് വിഭാഗം, ട്രാഫിക് പോലീസ് എന്നിവർ ചേർന്ന് സംയുക്ത പരിശോധന അടിയന്തരമായി നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കോടതി പാലത്തിൻറെ വീതി കൂട്ടുന്നതിനാൽ നിലവിലുള്ള ബോട്ട് ജെട്ടി താൽക്കാലികമായി മാറ്റേണ്ടതുണ്ട്. താൽക്കാലിക ബോട്ട് ജെട്ടി മാതാ ജെട്ടിയിൽ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ട്രയൽ രൂപത്തിൽ വാഹന ക്രമീകരണം ഏർപ്പെടുത്തി പരിശോധിക്കുവാനും യോഗം തീരുമാനിച്ചു.
- Log in to post comments