Skip to main content

നവകേരള സദസ്സിലെ നിര്‍ദേശങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ജില്ലയില്‍ 63 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

പുതിയ നെഹ്‌റു പവലിയനും അമിനിറ്റി സെന്‍ററും വരും
*ചേര്‍ത്തലയില്‍ മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ്
*മാന്നാര്‍-ചെങ്ങന്നൂര്‍ പൈതൃകഗ്രാമം പദ്ധതിക്ക് 7 കോടി

നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 63 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നവകേരള സദസ്സിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982.01 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ  മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഭേദഗതിയോടെ മന്ത്രിസഭ അംഗീകരിച്ചത്. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. 
ജില്ലയിലെ അരൂര്‍മണ്ഡലത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതിക്കായി ഏഴ് കോടി രൂപ വിനിയോഗിക്കും. ജലവിഭവ വകുപ്പിനാണ് നിര്‍വഹണ ചുമതല. ചേര്‍ത്തല മണ്ഡലത്തില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് സ്ഥാപിക്കുന്നതിന് ഏഴ് കോടി രുപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് വഴിയാണ് നിര്‍വഹണം. ആലപ്പുഴ മണ്ഡലത്തില്‍ നെഹ്‌റു ട്രോഫി ട്രോഫി മല്‍സരവേദയായ നെഹ്‌റു പവലിയനും അതിനോടനുബന്ധിച്ചുള്ള അമിനിറ്റി സെന്ററും നിര്‍മ്മിക്കുന്നതിന് ഏഴ് കോടി രൂപ ചെലവഴിക്കും. ടൂറിസം വകുപ്പിനാണ് നിര്‍മാണ ചുമതല. കുട്ടനാട് വെള്ളാമാത്ര-തേവര്‍കോട് റോഡ് പുനര്‍നിര്‍മിക്കുന്നതിനും മുട്ടാര്‍ റോഡ് ഉയര്‍ത്തലിനുമായി ഏഴ് കോടി രൂപ ചെലവഴിക്കും. ജലവിഭവ വകുപ്പായിരിക്കും നിര്‍മാണം. ഹരിതം ഹരിപ്പാട് രണ്ടാം ഘട്ടത്തിന് ഏഴ് കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. കൃഷി വകുപ്പിനാണ് നിര്‍വഹണ ചുമതല. 
കായംകുളത്തെ നിലവിലുള്ള ജില്ലാ ഓട്ടിസം സെന്ററിന് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് മൂന്ന് കോടി രൂപയും കായംകുളം- കുന്നത്താലും കടവ് റോഡിന് നാല് കോടി രൂപയും ഉള്‍പ്പെടെ ഏഴ് കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍വഹണ ചുമതല. മാവേലിക്കര മണ്ഡലത്തില്‍ ചങ്ങംകുളങ്ങര-വാലുകുറ്റി റോഡ് ബി എം ബി സി നിലവാരത്തില്‍ ടാറിങ് ചെയ്യുന്നതിന് 3.25 കോടി രൂപയും വെട്ടിയാര്‍-പള്ളിമുക്ക് റോഡ് ടാറിങ്ങിന് രണ്ട് കോടി രൂപയും ഗുരുനാഥന്‍ കുളങ്ങര-കണ്ണനാംകുഴി-പാലയ്ക്കല്‍ റോഡ് ടാറിങ്ങിന് 1.75 കോടി രൂപയും ഉള്‍പ്പെടെ ഏഴ് കോടി രൂപ അനുവദിച്ചു. മാന്നാര്‍-ചെങ്ങന്നൂര്‍ പൈതൃക ഗ്രാമം പദ്ധതിക്കായി ഏഴ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സാംസ്‌കാരിക വകുപ്പിനാണ് നിര്‍വഹണ ചുമതല.  
നവകേരളസദസ്സില്‍ ജനങ്ങള്‍ ആവശ്യപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍ഗണന അനുസരിച്ച് അനുമതി നല്‍കുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികള്‍ക്ക് പകരം പുതിയ, അധിക പദ്ധതികള്‍ അംഗീകരിക്കുവാന്‍ ഉള്ള അനുമതി നല്‍കുവാനും ചീഫ് സെക്രട്ടറി, സെക്രട്ടറി, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ  അധികാരപ്പെടുത്തിയിട്ടുണ്ട്.  
(പിആര്‍/എഎല്‍പി/1545)

date