ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 21 ന് ആരംഭിക്കും
--- ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലുള്ളവരെ ജൂണ്‍ 23 ന് കമ്മീഷന്‍ നേരില്‍ കേള്‍ക്കും
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന് പരാതി സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 21 ന് ആരംഭിക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഹിയറിംഗ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലാണ് ഹിയറിംഗ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പരാതിക്കാരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ ജൂണ്‍ 21 ന് രാവിലെ ഒമ്പത് മണി മുതല്‍ നേരില്‍ കേള്‍ക്കും.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലുള്ളവരെ ജൂണ്‍ 23 രാവിലെ ഒമ്പത് മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാരെ ജൂണ്‍ 24 ന് രാവിലെ ഒമ്പത് മുതല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും കമ്മീഷന്‍ നേരില്‍ കേള്‍ക്കും.
131 ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും പരാതികള്‍ ഒന്നും തന്നെ ലഭിച്ചില്ല. ചിറയിന്‍കീഴ്, അഞ്ചല്‍, ഇത്തിക്കര, ചടയമംഗലം, ചവറ, മുഖത്തല, മല്ലപ്പള്ളി, അമ്പലപ്പുഴ, കഞ്ഞിക്കുഴി, തൈക്കാട്ടുശ്ശേരി, മാവേലിക്കര, മുതുകുളം, ഏറ്റുമാനൂര്‍, വാഴൂര്‍, അടിമാലി, വടവുകോട്, വൈപ്പിന്‍, ചേര്‍പ്പ്, നിലമ്പൂര്‍, പാനൂര്‍, നീലേശ്വരം എന്നിവടങ്ങളിലാണ് പരാതികളില്ലാത്തത്.
പരാതികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍-തിരുവനന്തപുരം-40, കൊല്ലം-37, പത്തനംതിട്ട-47, ആലപ്പുഴ-23, കോട്ടയം-54, ഇടുക്കി-39, എറണാകുളം-52, തൃശ്ശൂര്‍-82, പാലക്കാട്-47, മലപ്പുറം-74, കോഴിക്കോട്-119, വയനാട്-31, കണ്ണൂര്‍-77, കാസര്‍കോട്-60.
(പിആർ/എഎൽപി/1696)
- Log in to post comments