ഗുണമേന്മയില്ലാത്ത തീറ്റകൾ വിറ്റാൽ ശക്തമായ നിയമ നടപടി : മന്ത്രി ജെ. ചിഞ്ചുറാണി
ഗുണമേന്മയില്ലാത്ത കാലിത്തീറ്റയും കോഴിത്തീറ്റയും ധാതുലവണങ്ങളും സംസ്ഥാനത്ത് വിൽക്കുന്ന ഏജൻസികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന്
മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
താമരക്കുളം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നല്ല തീറ്റ കൊടുത്താൽ സംസ്ഥാനത്ത് പാലുത്പാദനം കൂട്ടാൻ സാധിക്കും. കന്നുകാലികൾക്ക് ഗുണമേൻമയുള്ള തീറ്റയാണ് നൽകുന്നതെന്ന് ക്ഷീരകർഷകർ ഉറപ്പാക്കണം. ഇന്ത്യയിൽ
ഏറ്റവും കൂടുതൽ വില പാലിന് നൽകുന്ന സംസ്ഥാനം കേരളമാണ്. കൂടാതെ കേരളത്തിലെ പാലാണ് ഏറ്റവും നല്ല പാലെന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷ്വർ ചെയ്യാനുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതി പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
എം. എസ്. അരുൺകുമാർ എം.എൽ.എ അധ്യക്ഷനായി. സംസ്ഥാന സർക്കാർ എല്ലാ മേഖലകളിലും മാവേലിക്കരക്ക്
മുന്തിയ പരിഗണനയാണ് നൽകുന്നത്. പുതിയ പാലങ്ങളും റോഡുകളും ടൂറിസം പദ്ധതികളും എല്ലാം മണ്ഡലത്തിൽ വൻ വികസന കുതിപ്പ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, വൈസ് പ്രസിഡന്റ് ഷൈജ അശോകൻ,ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ബി. ഹരികുമാർ, ദീപ ജ്യോതിഷ്, ആർ. ദീപ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ
സുരേഷ് കോട്ടവിള, ദീപക്, എസ്. ശോഭ, ഐ. റഹ്‌മത്ത്, ആത്തുക്കാ ബീവി, എസ്. ശ്രീജ, സീനിയർ വെറ്ററിനറി സർജൻമാരായ ഡോ. ജെ. സുൽഫിക്കർ, ഡോ. അമ്പിളി തങ്കപ്പൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/1942)
- Log in to post comments