Skip to main content
 ഫ്രൂട്ട് ഗ്രാമം പദ്ധതിക്കായി എത്തിച്ചിരിക്കുന്ന  ഫലവൃക്ഷ തൈ

വിദേശ ഫലങ്ങള്‍ക്ക് വിളനിലം ഒരുക്കി തോട്ടപ്പുഴശേരി

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദേശഫലങ്ങളുടെ സ്വദേശമാവാന്‍ ഒരുങ്ങി 'സമൃദ്ധി' കര്‍ഷകസംഘം. വിദേശ ഫലം കൃഷി ചെയ്ത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ കാര്‍ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരം സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു. കാലാവസ്ഥയ്ക്കനുസൃതമായി മാംഗോസ്റ്റീന്‍, അവക്കാഡോ, ഡൂറിയാന്‍, റമ്പൂട്ടാന്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
വിദേശ ഫലങ്ങളുടെ ആവശ്യാനുസരണം ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം. വിവിധതരം പഴവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് പുതിയ വരുമാന മാര്‍ഗമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്നത്. തരിശുഭൂമികള്‍ ഫലപ്രദമായി ഉപയോഗപെടുത്താനൊപ്പം കൃഷി, വിളവെടുപ്പ്, സംസ്‌കരണം, വിപണനം തുടങ്ങി നിരവധി തൊഴിലവസരങ്ങളും പ്രാദേശികമായി ലഭിക്കും. പഴങ്ങളില്‍ നിന്ന് ജാം, സ്‌ക്വാഷ്, അച്ചാര്‍ തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി റീട്ടെയില്‍ ഷോപ്പും ആരംഭിക്കും.
വിപണന സാധ്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നതിനും  കഴിയും. ഫാം ടൂറിസം, കാര്‍ഷിക പ്രദര്‍ശനം  എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ടൂറിസത്തിനുള്ള സാധ്യതയും പദ്ധതി  തുറക്കുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള വിദേശ ഫലസസ്യങ്ങളുടെ തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും ഫ്രൂട്ട് നഴ്സറിയും അനുബന്ധമായി സ്ഥാപിക്കും. പദ്ധതിയിലൂടെ തോട്ടപ്പുഴശ്ശേരിയെ പ്രധാന പഴവര്‍ഗ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റി സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
 

 

date