Skip to main content

*അതിജീവിതര്‍ക്ക് വ്യവസായ വകുപ്പിന്റെ കൈത്താങ്ങ്*

 

ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായത് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ധൈര്യമാണെന്ന് ഓര്‍മ്മിക്കുകയാണ് ചൂരല്‍മല ടൗണ്‍ സ്വദേശിനി കെ ശിഷ. ചൂരല്‍മലയില്‍ വര്‍ഷങ്ങളുടെ അധ്വാനത്താല്‍  കെട്ടിപ്പടുത്ത ടൈലറിങ് യൂണിറ്റും വീടും സ്ഥലവുംഒറ്റ രാത്രികൊണ്ട്ഉരുളെടുത്തപ്പോള്‍ ജീവന്‍ മാത്രമാണ് ബാക്കിയായത്. ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. സര്‍ക്കാര്‍ കണ്ടെത്തി നല്‍കിയ കല്‍പ്പറ്റ ചുഴലിയിലെ വാടക വീട്ടില്‍ കുടുംബത്തോടൊപ്പമാണ് നിലവില്‍ താമസിക്കുന്നത്. കല്‍പ്പറ്റയില്‍ ഒരുങ്ങുന്ന ടൗണ്‍ഷിപ്പില്‍ ശിഷ ഉള്‍പ്പെട്ടിട്ടുണ്ട്. ജീവിത മാര്‍ഗ്ഗത്തിനായി കൈമുതലാക്കിയ ടൈലറിങ് യൂണിറ്റ് നഷ്ടമായതോടെ ആശങ്കയിലായിരുന്നു. എന്നാല്‍ ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ പ്രതീക്ഷ നല്‍കി കരുത്തായത് വ്യവസായ വകുപ്പിന്റെ ഇടപെടലാണ്. സംരംഭകര്‍ക്ക് കൈത്താങ്ങായി നഷ്ടമായ യൂണിറ്റ് പുനരാരംഭിക്കാന്‍ വകുപ്പ് അനുവദിച്ച ധനസഹായവും  സബ്‌സിഡിയും  ഉപയോഗിച്ച് മേപ്പാടി ടൗണില്‍ ടൈലറിങ് ഷോപ്പ് ആരംഭിച്ച് മികച്ച സംരംഭകയായി മുന്നേറുകയാണ് ശിഷ.  മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട്, തൊഴില്‍, ജീവനോപാധി എന്നിവ നഷ്ടപ്പെട്ട ദുരന്തബാധിതരെ വിവിധസഹായ പദ്ധതികളുമായി ചേര്‍ത്ത് നിര്‍ത്തുകയാണ് വ്യവസായ വകുപ്പ്.  ദുരന്തബാധിത പ്രദേശത്തെ എം.എസ്.എം. ഇ യൂണിറ്റുകള്‍ക്കും സംരംഭകരുടെ വാഹനങ്ങള്‍ക്കുംഇന്‍ഷുറന്‍സ് ലഭ്യമാക്കി. മൂല്യവര്‍ദ്ധധിത  ഉത്പാദനം, ജോബ് വര്‍ക്ക്, സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുകിട യൂണിറ്റുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് കൂടുതല്‍ വിതരണം ചെയ്തത് മുണ്ടക്കൈ- ചൂരല്‍മല  പ്രാദേശത്താണ്. ദുരന്തം നടന്ന് ഇതുവരെ മേഖലയിലെ സംരംഭകര്‍ക്ക് 17.52 ലക്ഷം രൂപ സബ്‌സിഡി ഇനത്തില്‍ നല്‍കി.  ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം തിരിച്ചറിയാന്‍മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍,  പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്മെന്റ് (പിഡിഎന്‍എ) റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവക്ക് വകുപ്പ് നേതൃത്വം നല്‍കി.

date