ഫാസിസത്തിന്റെ ശക്തിപ്പെടൽ ഭരണഘടനാ മൂല്യങ്ങളെ ദുർബലമാക്കും-മന്ത്രി പി.പ്രസാദ്
-മന്ത്രി പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി
സ്ത്രീകൾ, പാർശ്വവത്കരിക്കപ്പെടുന്നവർ, ന്യൂനപക്ഷങ്ങൾ എല്ലാവരും ജനാധിപത്യത്തിന്റെ ഏറ്റവും പ്രമുഖമായ ഇടങ്ങളിൽ ഉണ്ട് എന്ന് ഉറപ്പുവരുത്താൻ കഴിയണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഫാസിസത്തിന്റെ കടന്നുവരവ് ഉന്നതമായ ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 77ാമത് റിപ്പബ്ലിക് ദിനത്തിൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.
ഫെഡറലിസം എന്നത് ഇന്ത്യയുടെ ആത്മാവ് തന്നെയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ജന്മി കുടിയാൻ ബന്ധമല്ല അവിടെ പ്രകടമാകേണ്ടത്. സംസ്ഥാനം എന്ന് പറയുന്നത് യാചകന്റെ വേഷം കെട്ടലല്ല എന്ന ചിന്തയാണ് ഭരണരംഗത്തുള്ളവരുടെ മനസ്സുകളിൽ ഉണ്ടാകേണ്ടത്. ഉന്നതമായ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശക്തമായ ഒരു തൊഴിലാളിവർഗം ആലപ്പുഴയിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ ഒരു വലിയ പാഠം നമുക്ക് നൽകുന്നുണ്ട്. നീതിക്കായി സടകുടഞ്ഞ് എഴുന്നേറ്റ തൊഴിലാളികളുടെയും കർഷകരുടെയും പവിത്രമായ മണ്ണാണ് ജില്ലയുടേത്. ഭരണഘടന എന്നത് ഒരു നിയന്ത്രണരേഖയല്ല. ഭരണഘടന ഒരു നാടിന്റെ പ്രധാനപ്പെട്ട കടമയെയും ഉത്തരവാദിത്തത്തെയും ഓർമപ്പെടുത്തുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു.
ഭാരതം റിപ്പബ്ലിക് ആയി മാറിയത് അസുലഭവും ഏറ്റവും സുപ്രധാനമായ കാര്യമായിരുന്നു. ഈ ദിനം ഇന്ത്യയുടെ സഹോദര്യത്തെയും സമത്വത്തെയും സ്വാതന്ത്ര്യത്തെയും ഉദ്‌ഘോഷിക്കുന്നതിന്റെ പ്രതിജ്ഞ പുതുക്കൽ ദിനം കൂടിയാണ്. ഭരണഘടനയുടെ ആദ്യത്തെ 'നമ്മൾ' എന്ന വാക്ക് ഓർമിപ്പിക്കുന്നത് സമത്വം, നീതി, സാഹോദര്യം എന്നിവ ഒരിക്കലും അപ്രത്യക്ഷമായിപ്പോകാൻ പാടില്ല എന്ന ചിന്തയാണ്.
ഭരണഘടന ഇല്ലാതായാൽ നമ്മൾ ഇല്ല. മാനവികത ഉയർത്തിപ്പിടിച്ചും മനുഷ്യസ്‌നേഹത്തിന്റെ മഹാസാഗരത്തെ മനസുകളിൽ ചേർത്തുവെച്ചും നമ്മൾ എല്ലാവർക്കുമായി നിലയുറപ്പിക്കുക എന്നതാണ് ഈ ദിനം നമ്മളെ ഓർമപ്പെടുത്തുന്നത്. മതനിരപേക്ഷത, സമത്വം, സ്വാതന്ത്ര്യം എന്നത് പരമപ്രധാനമാണ്. നിശബ്ദത ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. അനീതികൾക്കെതിരെ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടേ ഇരിക്കണം. എങ്കിലേ ജനാധിപത്യം അർത്ഥപൂർണ്ണമാകുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ ജില്ല കളക്ടർ അലക്സ് വർഗീസും ജില്ലാ പൊലീസ് മേധാവി എം.പി.മോഹന ചന്ദ്രനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബ്, എ.ഡി.എം ആശാ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, നഗരസഭ പ്രതിപക്ഷ നേതാവ് വി ജി വിഷ്ണു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ രശ്മി കെ തങ്കപ്പൻ, എ എം നൗഫൽ, സി ജ്യോതി മോൾ, കൗൺസിലർമാരായ ആർ.ആർ ജോഷി രാജ്, കെ രജിത, എ എസ് കവിത, എം കെ നിസാർ, മുൻ എം എൽ എ എ എ ഷുക്കൂർ തുടങ്ങിയവരും പരേഡ് കാണാൻ എത്തിയിരുന്നു.
കുത്തിയതോട് എസ്.എച്ച്.ഒ. എം അജയ് മോഹൻ പരേഡിന് നേതൃത്വം നൽകി. സായുധ സേന, ലോക്കൽ-വനിത പോലിസ്, എക്സൈസ് എന്നിവയ്ക്കുപുറമേ ജില്ലയിലെ വിവിധ സ്‌കൂൾ-കോളേജുകളിലെ എൻ.സി.സി, സ്റ്റുഡന്റ്സ് പോലിസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, കബ്സ്, ബുൾ ബുൾ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. പരേഡിൽ പോലീസ് വിഭാഗത്തിൽ പി ജയപ്രകാശ് നയിച്ച ലോക്കൽ പോലീസ് പ്ലാറ്റൂൺ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി.
മികച്ച ഗൈഡസ് വിഭാഗത്തിൽ ജിയ മറിയ ജിജോ നയിച്ച മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ, സ്‌കൗട്ട് വിഭാഗത്തിൽ എസ്. കിരൺ നയിച്ച മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ , എസ്.പി.സി. വിഭാഗത്തിൽ അനഘ സജീവ് നയിച്ച ഗവ ഗേൾസ് എച്ച് എസ് എസ് ഹരിപ്പാട്, ബുൾബുൾ വിഭാഗത്തിൽ അലൈന സുനീർ നയിച്ച സെന്റ് ജോസഫ്സ് എൽ പി ജി സ്‌കൂൾ, കബ്സ് വിഭാഗത്തിൽ മിലൻ ജോബി നയിച്ച ലിയോ തേർട്ടീന്ത് എൽ പി എസ്, റെഡ് ക്രോസ് വിഭാഗത്തിൽ പി എം മുഫ്ലിഹ നയിച്ച സെന്റ് ജോസഫ്സ് എച്ച് എസ് എസ് ഫോർ ഗേൾസ് എന്നിവ മികച്ച പ്ലാറ്റൂണുകൾക്കുള്ള എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി.
സീനിയർ ഡിവിഷൻ വിഭാഗം മികച്ച ബാൻഡ് ട്രൂപ്പിനുളള ട്രോഫി അമീൻ നൗഷാദ് നേതൃത്വം കൊടുത്ത ലജ്നതുൽ മുഹമ്മദീയ എച്ച് എസ് നേടി.
ഹൈസ്‌കൂൾ വിഭാഗം മികച്ച ബാൻഡ് ട്രൂപ്പിനുളള ട്രോഫി കെ ആർ ആദിത്യ നേതൃത്വം കൊടുത്ത ഡോ അംബേദ്കർ മെമ്മോറിയൽ ഗവ റെസിഡൻഷ്യൽ എച്ച് എസ് എസ് വാടക്കൽ പുന്നപ്ര നേടി. വിജയികൾക്കുള്ള ട്രോഫികൾ മന്ത്രി പി പ്രസാദ് വിതരണം ചെയ്തു. ഡോ അംബേദ്കർ മെമ്മോറിയൽ ഗവ റെസിഡൻഷ്യൽ എച്ച് എസ് സ്‌കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനാലാപനം നടത്തി.
- Log in to post comments