Skip to main content
അടൂര്‍ ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സംസാരിക്കുന്നു

ആയുഷ് മേഖലയില്‍ നിരവധി പദ്ധതി നടപ്പാക്കി : മന്ത്രി വീണാ ജോര്‍ജ് അടൂര്‍ ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രിയുടെ ശിലാസ്ഥാപനം  നിര്‍വഹിച്ചു

ആയുഷ് മേഖലയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതി  നടപ്പാക്കിയതായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  അടൂര്‍ ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രിയുടെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആയുഷ് മേഖലയില്‍ 252 തസ്തിക സൃഷ്ടിച്ചു. 200 കോടി രൂപ ചെലവഴിച്ച് രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം സാധ്യമാക്കി. ഉടുമ്പന്‍ ചോലയില്‍ പുതിയ ആയുര്‍വേദ കോളജ് ആരംഭിച്ചു. 250 സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അക്രെഡിറ്റേഷന്‍ ലഭിച്ചു.  ആയുഷ് മേഖലയില്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നവീകരിച്ച് പുതിയ മോഡ്യൂളുകളും സിലബസും തയ്യാറാക്കി. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്‌കരണവും  പരിഗണിച്ച് 132 ആയുഷ് സ്ഥാപനങ്ങള്‍ക്ക് കായകല്‍പ അവാര്‍ഡ്  നല്‍കി. 10000 ത്തില്‍ അധികം ആയുഷ് യോഗ ക്ലബ് സ്ഥാപിച്ചു. പത്തനംതിട്ടയില്‍ ഇന്റഗ്രേറ്റഡ് ഹോസ്പിറ്റല്‍ നിര്‍മാണം ആരംഭിച്ചു.  തിരുവനന്തപുരം അരുവിക്കര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, തുരുത്തിക്കര സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി , വാവക്കാട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി , കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രി,  അത്തോളി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി , പടിയൂട്ടുചാല്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി തുടങ്ങിയവയുടെ  നിര്‍മാണം പൂര്‍ത്തിയാക്കി.

 ചെറുവട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, നായരമ്പലം ഹോമിയോപ്പതി ഡിസ്‌പെന്‍സറി, അന്തിക്കാട്  സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, കിള്ളനല്ലൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി തുടങ്ങിയവയുടെ നിര്‍മാണം ആരംഭിക്കാനൊരുങ്ങുന്നു. പാരമ്പര്യ വൈദ്യശാസ്ത്ര മേഖല സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന തലത്തില്‍ 11 ആയുഷ് ആശുപത്രികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും  നിര്‍മാണം പൂര്‍ത്തിയാക്കിയ 14 ആയുഷ് ആശുപത്രികളുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.

അടൂര്‍ മണ്ഡലത്തില്‍ 3000 കോടി രൂപയുടെ പശ്ചാത്തല വികസനം സാധ്യമാക്കിയതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.  ഏറത്ത് ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിക്ക് 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ജില്ലയിലെ എല്ലാ താലൂക്കിലും അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ജില്ല മെഡിക്കല്‍ ഓഫീസര്‍ ( ഹോമിയോപ്പതി) ഇന്‍ ചാര്‍ജ് ഡോ. വി സി സംഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടില്‍  7.5 കോടി രൂപ വിനിയോഗിച്ചാണ് 10  കിടക്കകളോടുകൂടിയ അടൂര്‍ ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രി നിര്‍മിക്കുന്നത്.
 ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകന്‍,  ജില്ലാ പഞ്ചായത്ത് അംഗം  വൈഷ്ണവി ശൈലേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി ഡി സജി, ശോഭന കുഞ്ഞുകുഞ്ഞ്,  ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്   ആര്‍ അജികുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ റോസമ്മ ഡാനിയല്‍,  റിനോ പി രാജന്‍, പി വിജയമ്മാള്‍, ശ്രീലേഖ, അംഗങ്ങളായ എം സി രാജു, ആര്‍ ശ്രീജ കുമാരി, സുസന്‍ ശശികുമാര്‍, ജെ ഷൈലേന്ദ്രനാഥ്, ഡി അജയകുമാര്‍, മഞ്ജുഷ സുനില്‍, സനിത റോബിന്‍, ജയലക്ഷ്മി, അനിതാകുമാരി, ഡി അജിത് കുമാര്‍, കെ ഗീത, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എ സ്വപ്ന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ റോഷന്‍ ജേക്കബ്, അഡ്വ. ഡി. രാജീവ്, രാജേഷ് മണക്കാല, രാജന്‍ സുലൈമാന്‍, ലിജോ ജോണ്‍, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മിനി, നാഷണല്‍ ആയുഷ് മിഷന്‍ ഡി പി എം ഡോ. എസ് അഖില, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date