Skip to main content

ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമലംഘിച്ചാല്‍ കടുത്ത നടപടി

ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സര്‍വീസുകളുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട ആര്‍.ടി.ഒ സി. ശ്യാം അറിയിച്ചു. പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കും.
ടിപ്പര്‍ ലോറികള്‍ക്ക് രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് മൂന്ന് മുതല്‍ 4:30 വരെയും കര്‍ശന സര്‍വീസ് വിലക്ക് ഉണ്ടാകും. ഈ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ റോഡിലിറക്കരുത്. മണല്‍, മണ്ണ്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ (പൊടി പറക്കാതെയോ താഴേക്ക് വീഴാതെയോ) നിര്‍ബന്ധമായും പൂര്‍ണമായി മൂടിക്കെട്ടി മാത്രമേ സര്‍വീസ് നടത്താവൂ. അമിതവേഗത, അമിതഭാരം എന്നിവ അനുവദിക്കില്ല. വാഹനങ്ങളിലെ സ്പീഡ് ഗവേണര്‍ വേര്‍പെടുത്തുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്യരുത്. ഡ്രൈവര്‍മാര്‍ മദ്യപിച്ചോ മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചോ വാഹനങ്ങള്‍ ഓടിക്കരുത്. ടിപ്പര്‍ ലോറി ജീവനക്കാര്‍ ജോലി സമയത്ത് കൃത്യമായി നിശ്ചിത യൂണിഫോം ധരിക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനും പുറമെ കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും. ജില്ലയിലുടനീളം മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശനമായ സ്‌പെഷ്യല്‍ ഡ്രൈവും പരിശോധനയും ഉണ്ടാകുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

 

date