Skip to main content

ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയയുടെ വേരറുക്കുന്നത് വരെ പോരാട്ടം തുടരും –  മന്ത്രി രമേശ് ചെന്നിത്തല

ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടാണ് 'ഓപ്പറേഷൻ തൂഫാൻ' എന്നും ലഹരി മാഫിയയുടെ വേരറുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള ജനത നെഞ്ചിലേറ്റിയ പദ്ധതിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പൊലീസ് സംഘടിപ്പിച്ച തൂഫാൻ ജാഗരൺ പരിപാടിയുടെ തൂഫാൻ മഹാസമ്മേളനം ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 50 ദിവസം കൊണ്ട് 8215 കേസുകൾ രജിസ്റ്റർ ചെയ്തു. 8835 പേർ അറസ്റ്റിലായി. 6.6 കിലോ എം.ഡി.എം.എ.യും 754 കിലോഗ്രാം കഞ്ചാവും 295 ഗ്രാം ഹെറോയിനും ഇതുകൂടാതെ ധാരാളം ലഹരിപദാർത്ഥങ്ങളും ഓപ്പറേഷന്റെ ഭാഗമായി പൊലീസ് പിടിച്ചെടുത്തതായി മന്ത്രി പറഞ്ഞു.

കോൺസ്റ്റബിൾ മുതൽ ഡി.ജി.പി. വരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് കൊണ്ടാണ് ഈ ഓപ്പറേഷൻ വിജയകരമായി മുന്നോട്ടുകൊണ്ടുപോവാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൂഫാൻ കെയറിന്റെ ഭാഗമായി കേരളത്തിലെ 35 ആശുപത്രികൾ സൗജന്യ ചികിത്സ നൽകുന്നതിന് പൊലീസുമായി ധാരണയിൽ എത്തിയിട്ടുണ്ട്.
കേരളത്തിൽ അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് അതിർത്തികളിൽ ശക്തമായ പരിശോധനകൾ തുടരുകയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചിയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയും മലയാള ചലച്ചിത്രതാരം മോഹൻലാലും പങ്കെടുക്കുന്ന മഹാസമ്മേളനം സംഘടിപ്പിക്കും.

ലഹരിപദാർത്ഥങ്ങളോട് 'നോ' എന്ന് പറയാനുള്ള ധൈര്യം യുവാക്കൾ കാണിക്കണമെന്നും വരും തലമുറയെ സംരക്ഷിക്കുവാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ലഹരി മാഫിയക്കെതിരെയുള്ള സന്ധിയില്ലാത്ത യുദ്ധമാണ് തൂഫാൻ എന്നും നമ്മുടെ തലമുറകൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും നമ്മുടെ നാടിനെ ലഹരിമുക്തമാക്കാനും ഈ പദ്ധതിക്ക് സാധിക്കുമെന്നും അവർ പറഞ്ഞു.
എ.ഡി. തോമസ് എം.എൽ.എ. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബനെ 'തൂഫാൻ വാരിയറാ'യി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി രമേശ് ചെന്നിത്തല ബാഡ്ജ് അണിയിച്ചു. ലഹരി ഉപയോഗത്തിന്റെ വിപത്തുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.    

റെജി ചെറിയാൻ എം.എൽ.എ., ഡി.ജി.പി. റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ ഷാജി വി. നായർ, ഡി.ഐ.ജി. യതീഷ് ചന്ദ്ര, മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ്, ആലപ്പുഴ ബിഷപ്പ് ജെയിംസ് ആനപറമ്പിൽ, മുൻ എം.എൽ.എ.മാരായ എ.എ. ഷുക്കൂർ, ബാബു പ്രസാദ്, ജനപ്രതിനിധികൾ, തൂഫാൻ വാരിയേഴ്സ് തുടങ്ങിയവർ സംസാരിച്ചു.

date