ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും -മന്ത്രി എം ലിജു -ആലപ്പുഴ ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി
ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എക്സൈസ് സഹകരണ മന്ത്രി എം ലിജുവിന്റെ നേതൃത്വത്തിൽഅടിയന്തര യോഗം ചേർന്നു. ഏത് അടിയന്തര ഘട്ടവും നേരിടാൻ സജ്ജമാണെന്നും മുന്നൊരുക്കങ്ങൾ തൃപ്തികരമെന്നും യോഗം വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാൻ സജ്ജമാണെന്നും ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു.
ഇപ്പോൾ തുറന്നിട്ടുള്ള 13 ക്യാമ്പുകളിൽ 199 കുടുംബങ്ങളിലായി 143 കുട്ടികളടക്കം 702 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിൽ 8 ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കിൽ 3 ക്യാമ്പുകളും കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ ഓരോ ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ജില്ലയിൽ 3 വീടുകൾക്ക് പൂർണമായും 12 വീടുകൾക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. അമ്പലപ്പുഴയിൽ രണ്ട് വീടുകളും ചേർത്തലയിൽ ഒരു വീടുമാണ് പൂർണമായും തകർന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ.ഡി.ആർ.എഫിന്റെ 13 അംഗ സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ 30 അംഗ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ അധികമായി വിന്യസിച്ചിട്ടുമുണ്ട്.
തോട്ടപ്പള്ളി സ്പിൽവേയിൽ ആകെയുള്ള 40 ഷട്ടറുകളിൽ 39 എണ്ണവും ഇന്നലെ വൈകിട്ടോടെ തുറന്നുകഴിഞ്ഞു. പൊഴി 150 മീറ്റർ മുറിച്ചിട്ടുണ്ട്. സ്പിൽവേയിൽ അടിഞ്ഞുകൂടിയിട്ടുള്ള പായലും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകൾ തുറന്നിട്ടുണ്ട്. അന്ധകാരനഴിയിലെ 20 ഷട്ടറുകളിൽ 4 എണ്ണം തുറന്നിട്ടുണ്ട്. ഇവിടെ പൊഴി മുറിച്ച് നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്. അതേസമയം, ഇന്നലെ കാർത്തികപ്പള്ളി ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായിരുന്നെങ്കിലും നിലവിൽ കടൽ ശാന്തമാണ്.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി രമേശ് ചെന്നിത്തല, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ജി സുധാകരൻ, പി പ്രസാദ്, റെജി ചെറിയാൻ, സജി ചെറിയാൻ, എം.എസ് അരുൺകുമാർ, എന്നിവരും ജില്ലാ കളക്ടർ, എ.ഡി.എം, തഹസിൽദാർമാർ, റവന്യു ഉദ്യോഗസ്ഥർ, പൊതുമരാമത്ത്, ഇറിഗേഷൻ, കെ.എസ്.ഇ.ബി, തദ്ദേശ, ആരോഗ്യ, കൃഷി, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
- Log in to post comments