Skip to main content

ജില്ലയില്‍ സ്മാര്‍ട്ട് അഗ്രിവില്ലേജ് ഒരുങ്ങുന്നു

 

കാര്‍ഷിക മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലയില്‍ കുടുംബശ്രീ മാതൃകാ കാര്‍ഷിക ഗ്രാമങ്ങള്‍ തുടങ്ങുന്നു. സ്വയം പര്യാപ്തവും സുസ്ഥിരവുമായ സംയോജിത കൃഷിയിലൂന്നിയാണ് സ്മാര്‍ട്ട് അഗ്രി വില്ലേജ് സ്ഥാപിക്കുകയെന്ന് കുടുംബശ്രീയുടെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു അറിയിച്ചു. 

വള്ളിക്കോട് പഞ്ചായത്തിലെ നാല് വാര്‍ഡുകളും, പന്തളം തെക്കേക്കര പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും  ഉള്‍പ്പെടുന്ന പാറക്കര തണ്ണീര്‍തടത്തിലാണ് സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുക.

നീര്‍ത്തടങ്ങള്‍ അടിസ്ഥാനമാക്കി പതിനെട്ട് ഘടകങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പദ്ധതിയാണിത്. സ്മാര്‍ട്ട് അഗ്രി വില്ലേജ് എന്ന ഈ നൂതന പദ്ധതിയിലൂടെ കേരളത്തിന്റെ തനത് സംയോജിത കൃഷി സംസ്‌കാരം തിരിച്ചുപിടിക്കുക, കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, പരിസ്ഥിതി നശീകരണം കുറയ്ക്കുക, നീണ്ട കാലയളവില്‍ കാര്‍ഷിക ഉത്പാദനം നിലനിര്‍ത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. 

പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്‍ഷികരീതികളുടെ സമന്വയമാണ് സംയോജിത കൃഷി രീതി. നെല്ല്, മരങ്ങള്‍, പഴവര്‍ഗങ്ങള്‍ അതിന് ഇടവിളയായി പച്ചക്കറികളും അതിന് കീഴേ കിഴങ്ങുവര്‍ഗങ്ങളും കൃഷി ചെയ്യും. ഇതിനൊപ്പം ആട്, കോഴി, പശു, മത്സ്യം, താറാവ് ഇതെല്ലാം ചേര്‍ന്നതിനെയാണ് സംയോജിത കൃഷി എന്നു പറയുന്നത്. കൃഷി, മൃഗസംരക്ഷണം, മത്സ്യം വളര്‍ത്തല്‍, സമന്വയിപ്പിച്ചുള്ള സംയോജിത കൃഷിക്ക് അനന്ത സാധ്യതകളാണുള്ളത്. ഒരു കൃഷിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ മറ്റൊരുകൃഷിക്ക് അസംസ്‌കൃത വസ്തുവായിത്തീരുന്നു എന്നുള്ളതാണ് സംയോജിതകൃഷിയുടെ പ്രാധാന്യം.

തെരഞ്ഞെടുക്കപ്പെട്ട നീര്‍ത്തടങ്ങള്‍ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍, ജീവ മാസ്റ്റര്‍ കര്‍ഷകര്‍ എന്നിവരുടെ സഹായത്തോടെ സര്‍വേ നടത്തിയാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷിക സംസ്‌കാരത്തിന്റെ പഴമയും പുതുമയും സമന്വയിപ്പിച്ച് കാര്‍ഷിക ഗ്രാമങ്ങള്‍ ഒരുക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഓരോ മാതൃകാ ഗ്രാമത്തിനും ഓരോ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും.

ജൈവകൃഷി, മത്സ്യകൃഷി, ഫാം ടൂറിസം തുടങ്ങി ഇരുപതോളം അവശ്യ ഘടകങ്ങള്‍ ഓരോ ഗ്രാമത്തിലും ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരുടെ പദ്ധതികളും മറ്റു വകുപ്പ് പദ്ധതികളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഈ മാതൃകാ കാര്‍ഷിക ഗ്രാമപദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കപ്പെടും.

        (പിഎന്‍പി 1561/19)

date