Skip to main content

ഗ്രാമീണ ആരോഗ്യ സംരക്ഷണം കൂട്ടായ്മ അനിവാര്യം                                         : ജില്ലാ കളക്ടര്‍

    
ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും കൂട്ടായ ഇടപെടലുകള്‍ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളും ദേശിയതലത്തില്‍ നിശ്ചയിച്ചിട്ടുളള നിലവാരത്തിലേക്ക് ഉയരുന്നതിനുളള ശ്രമങ്ങള്‍ നടത്തണം. ഒരു വര്‍ഷത്തിനകം പത്തിലധികം കേന്ദങ്ങളെ ദേശിയ മാനദണ്ഡമനുസരിച്ചുളള റാങ്കിംഗ് നേടുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതിനുളള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക പറഞ്ഞു. ഇതോടെ 19 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുമെന്നും അവര്‍ പറഞ്ഞു. ആര്‍ദ്രം മിഷന്റെ മൂന്നാംഘട്ടത്തിള്‍പ്പെടുത്തി ബാക്കിയുളള അഞ്ചെണത്തിനെകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. ഇവിടങ്ങളില്‍ പുതിയ കെട്ടിടമടക്കമുളള ഭൗതികസാഹചര്യം ഒരുക്കേണ്ടതുണ്ട്. അതിനുളള പ്രോപ്പോസലുകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍  ഓഫീസര്‍ പറഞ്ഞു.

ആരോഗ്യകേന്ദ്രങ്ങളുടെ ഭൗതികസൗകര്യം ഒരുക്കുന്നതിന് കിഫ്ബിയുടെയും കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടില്‍ നിന്നും പണം കണ്ടെത്തുന്നതിനുളള ശ്രമം നടത്താമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആരോഗ്യകേന്ദ്രങ്ങളില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പഞ്ചായത്തുകള്‍ അടിയന്തര പ്രാധാന്യം നല്‍കണം. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാളാട്,മൂപ്പൈനാട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം ഉടന്‍ ഏര്‍പ്പെടുത്തണം. മൂപ്പൈനാട് പഞ്ചായത്തില്‍ റവന്യൂ വകുപ്പിന്റെ ആവശ്യത്തിനായി പണിത കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി ആരോഗ്യകേന്ദ്രം മാറ്റുന്നതിനുളള സാധ്യത പരിശോധിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിന്റെ അടിയന്തര അറ്റകുറ്റപണിക്കായി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് പണം അനുവദിക്കും. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി പട്ടികവര്‍ഗ്ഗ വകുപ്പിന് സമര്‍പ്പിക്കാന്‍ പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. 

ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം ഉറപ്പ് വരുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. അടുത്ത ആഴ്ച്ചയോട് കൂടി മുഴുവന്‍ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുളള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഡോക്ടര്‍മാരുടെയും ലാബ് ടെക്‌നീഷ്യന്‍മാരുടെയും നഴ്‌സുമാരുടെയും നിയമനം അതത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തും. പ്രോജക്ട് ഭേദഗതി ആവശ്യമെങ്കില്‍ പ്രത്യേക ഡി.പി.സി ചേരുന്നതിനുളള നടപടിയെടുക്കാമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടിമ്പിള്‍ മാഗി, എന്‍.എച്ച്.എം കോര്‍ഡിനേറ്റര്‍ ഡോ.ബി.അഭിലാഷ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ വാണീദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date