Skip to main content

പുഞ്ചകൃഷി ഇറക്കിയ കര്‍ഷകര്‍ ശ്രദ്ധിക്കണം: സാങ്കേതിക സഹായവും തേടാം

 

ആലപ്പുഴ: വിതയ്ക്ക് മുമ്പായി നിലം ഉണങ്ങിയ പാടങ്ങളിലും വെള്ളം കയറ്റി ഇറക്കാന്‍ പ്രയാസമുള്ള നിലങ്ങളിലും അമിതമായി അമ്ലതയും അനുബന്ധ പ്രശ്‌നങ്ങളും മൂലം നെല്‍ച്ചെടികള്‍  കരിയുന്ന അവസ്ഥ കാണുന്നുണ്ട്. അതുപോലെ കതിര് വരുന്നതുവരെ  പച്ചപ്പു കാണുന്ന പല പാടശേഖരങ്ങളിലും കതിര് നിരന്ന്  പാലടിച്ചു മുറുകുന്നതിന് മുമ്പായി ഇലകള്‍ പെട്ടന്ന് മഞ്ഞളിച്ച് കരിഞ്ഞുപോകുന്ന അവസ്ഥയും കാണുന്നു. അതിനെ തുടര്‍ന്ന് ഇലപൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ ലക്ഷണങ്ങളെല്ലാം തന്നെ മണ്ണില്‍ നിന്നുള്ള വിഷമയ അയോണുകളുടെ അമിത ആഗീരണം മൂലം അവശ്യ മൂലകങ്ങള്‍ ചെടിക്ക് ലഭ്യമാവാത്തതാണ്. വേരുപാടലത്തിന് ചുറ്റും ഇരുമ്പ്, അലുമീനിയം മുതലായ മൂലക അയോണുകള്‍  അധികരിക്കുന്നത്  മൂലം വേരുപാടലത്തിന്റെ് പ്രവര്‍ത്തനക്ഷമത നശിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കുന്ന കൃഷിയിടങ്ങളില്‍ പത്രപോഷണം വഴി ആവശ്യ മൂലകങ്ങള്‍ നല്‍കണം. കര്‍ഷകര്‍ സാങ്കേതിക ഉപദേശം തേടിയതിനുശേഷം ഇലകളില്‍ കൂടി മൂലക പോഷണം നടത്തുന്നതിനുള്ള  മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്ന് മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

 

നിരീക്ഷണാര്‍ഥം സ്ഥാപിച്ചിട്ടുള്ള വിളക്കുകെണികളില്‍ മുഞ്ഞകള്‍ കൂടുതലായി വീഴുന്നുണ്ട്. അതുകൊണ്ട് അനാവശ്യമായി രാസകീടനാശാനികള്‍ പ്രയോഗിക്കരുത്.  60 ദിവസത്തിന് മുകളില്‍ പ്രായമായ ചില പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിനെതിരെ ആന്റിബയോട്ടിക്ക് പ്രയോഗത്തേക്കാള്‍ ഫലപ്രദം ചാണകത്തെളി പ്രയോഗമാണ്. നിരപ്പുള്ള നിലങ്ങളില്‍ തൂമ്പില്‍ കൂടി ചാണകത്തെളി  ഒഴുക്കി വിടുന്നത് ഫലപ്രദമാണ്. കൃഷിയിട പ്രശ്‌നങ്ങള്‍ക്ക് മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായം തേടാം. ഫോണ്‍: 0477 2702683.

date