Skip to main content

മരണപ്പെട്ട ബിനീഷ് മാത്യുവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട ബിനീഷ് മാത്യുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനൊപ്പം ഭാര്യയ്ക്ക് ജോലിയും നല്‍കണമെന്ന്  കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവിനോട് അഭ്യര്‍ഥിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗത്തിലാണ് എംഎല്‍എ ഈ ആവശ്യം ഉന്നയിച്ചത്.
       ലോക്ക്ഡൗണ്‍ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ബിനീഷ് മാത്യുവിനും ഗര്‍ഭിണി കൂടിയായ ഭാര്യയ്ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സൗജന്യ റേഷന്‍ ലഭിച്ചിരുന്നില്ല. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തക പട്ടിണിയിലായ കുടുംബത്തെയാണ് കണ്ടത്. ഒരു ദിവസം മുന്‍പ് പാചകം ചെയ്ത കഴിക്കാന്‍ യോഗ്യമല്ലാത്ത ചക്ക മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയ അരിയും, മറ്റു സാധനങ്ങളും ഉപയോഗിച്ചാണ് ഈ കുടുംബം കഴിഞ്ഞത്.
    ജോലിക്കാരനെ വച്ച് ടാപ്പിംഗ് നടത്താന്‍ പണമില്ലാതിരുന്നതിനാലാണ് ബിനീഷ് സ്വന്തമായി ടാപ്പിംഗിന് പോയത്. ബിനീഷിനെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയതോടു കൂടി കുടുംബത്തിന് ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
     പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജോലി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനോടും, എംഡിയോടും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
 

date